സ്കൂട്ടറിൽ ആറ് കുട്ടികൾ; നഗരത്തിലൂടെ സാഹസിക യാത്ര, ട്രാഫിക് പോലീസിനെതിരെ വിമര്‍ശനം

ബംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പത്തിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് സ്കൂട്ടറിലുണ്ടായിരുന്നത്.

ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബംഗളൂരുവിലെ ഗോരിപാളയക്കടുത്തുള്ള പദരായണപുര മെയിൻ റോഡിലാണ് സ്കൂട്ടറിലെത്തിയ കുട്ടികളെ കണ്ടത്. ടോട്ടൽ എഞ്ചിനീയർ ഓട്ടോ ഗ്യാസിന് എതിർവശത്ത് രാവിലെ ഏകദേശം 10:45 ഓടെയാണ് കുട്ടികളെത്തിയതെന്നാണ് വിവരം.

എക്സിൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായത്. പത്ത് വയസ് തോന്നിക്കുന്ന ആൺകുട്ടി സ്കൂട്ടിയുടെ ഹാൻറിൽ പിടിച്ച് കഷ്ടപ്പെട്ട് ഓടിക്കാൻ ശ്രമിക്കുന്നതും കാണാം. ഏതാണ്ട് അതേ പ്രായത്തിലും അതിലും ചെറിയ പ്രായത്തിലുമുള്ള അഞ്ച് കുട്ടികൾ അവന് പിന്നിലായി ഇരിക്കുന്നുണ്ട്. ആർക്കും ഹെൽമറ്റുകളുണ്ടായിരുന്നില്ല. തിരക്കേറിയ റോഡിലൂടെ ആറ് കുട്ടികൾ ഒരു സ്കൂട്ടിയിൽ പോയിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനോ ട്രാഫിക് പൊലീസോ അവരെ തടഞ്ഞില്ലായെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം. വീഡിയോയിൽ സ്കൂട്ടിയുടെ നമ്പർ വ്യക്തമായി കാണാം.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കുട്ടികളുടെ രക്ഷകർത്താക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപക വിമർശനം ഉയർന്നു. എക്സിൽ പങ്കുവെച്ച വീഡിയോയിൽ ബംഗളൂരു സിറ്റി പൊലീസിനെയും ട്രാഫിക് പൊലീസിനെയും ടാഗ് ചെയ്തിരുന്നു. മുൻ ബംഗളൂരു സിറ്റി കമ്മീഷണറും വിഷയത്തിൽ പ്രതികരണവുമായി എത്തി. നിയമം അനുശാസിച്ചുന്ന ഏറ്റവും കർശനമായ നടപടി തന്നെ ഇതിൽ എടുക്കണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ബംഗളുരു ട്രാഫിക് പൊലീസ് വിഷയത്തിൽ ഇടപ്പെട്ടു.