‘കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസ്

0
18

കോഴിക്കോട്: ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നതായി യുഡിഎഫിന്റെ പരാതി. ജീവനക്കാര്‍ സ്‌ട്രോങ് റൂമില്‍ കയറുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. സ്ഥലത്ത് യുഡിഎഫ് നേതാക്കള്‍ തമ്പടിച്ചിരിക്കുകയാണ്.

പൊലീസ് സുരക്ഷയിലാണ് ജീവനക്കാര്‍ അകത്തുകയറിയത്. എന്നാല്‍ ജീവനക്കാര്‍ പ്രവേശിച്ചതില്‍ പിഴവ് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തി. ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റ് മാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നുമാണ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചത്