നിതിൻ്റെ രാജിൻ്റെ കുടുംബത്തിന് കൈത്താങ്ങ്; വീട് നിർമാണത്തിന് സഹായം നൽകി വി.ഡി. സതീശൻ

0
16

കൊച്ചി: നിതിൻ രാജിൻ്റെ കുടുംബത്തിന് വീട് നിർമിക്കാനുള്ള ആദ്യഘട്ട തുക കൈമാറി കോൺഗ്രസ്. പ്രതിപക്ഷ നേതാവിന് വേണ്ടി മുൻമന്ത്രി വി. എസ്. ശിവകുമാറാണ് തുക കൈമാറിയത്. വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുക നൽകുമെന്നും സതീശൻ അറിയിച്ചിരുന്നു. കുടുംബത്തെ സന്ദർശിച്ച വേളയിലാണ് പ്രതിപക്ഷ നേതാവ് സഹായം വാ​ഗ്ദാനം ചെയ്തത്.

സഹായം കൈമാറിയതിന് പിന്നാലെ കേസിലെ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും മാതൃകാപരമായ നടപടികൾ കേസിൽ ആവശ്യമാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

നിതിൻ രാജിൻ്റെ കുടുംബത്തെ സഹായിക്കാനും വീട് നിർമ്മിച്ചു നൽകാനും കോൺഗ്രസ് തീരുമാനമെടുത്തിരുന്നു. പാർട്ടി തന്നെ വീട് നിർമാണം പൂർത്തീകരിക്കുമെന്നും ഘട്ടം ഘട്ടമായി ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേസ് അട്ടിമറക്കാൻ സാധ്യതയുണ്ട്.

നിയമസഹായത്തിന് വേണ്ട നടപടികൾ സ്വീകരിച്ചതായി കെ.സി. വേണുഗോപാൽ എം.പി കുടുംബത്തെ അറിയിച്ചു. രണ്ട് അഭിഭാഷകർ കേസിന് വേണ്ട നിയമസഹായം നൽകുമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം കേസിൽ ആവശ്യമാണെന്നും വി.എസ്. ശിവകുമാർ കൂട്ടിച്ചേർത്തു.

ലോൺ ആപ്പിൻ്റെ പേരിൽ നിതിൻ രാജ് ജീവനൊടുക്കില്ലെന്നും എല്ലാവരും കൂടി കൊന്നതാണ് എന്നുമാണ് കുടുംബത്തിൻ്റെ പ്രതികരണം. മരണകാരണം ലോൺ ആപ്പ് ആണെന്ന പേരിലേക്ക് വരുത്തി തീർക്കാൻ ആണ് ശ്രമം. ആ പേരുപറഞ്ഞ് ചുരുക്കാൻ സമ്മതിക്കില്ലെന്നും നിതിൻ്റെ സഹോദരി നിഖിത പറഞ്ഞു. നിതിന് നീതി കിട്ടുംവരെ പോരാടുമെന്നും അല്ലെങ്കിൽ ഞങ്ങളാരും ജീവിച്ചിരിക്കില്ലെന്നും നിഖിത പറഞ്ഞു.

ഏപ്രിൽ 10നാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി തിരുവനന്തപുരം സ്വദേശി നിതിൻ രാജ് ജീവനൊടുക്കിയത്. മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി വിദ്യാർഥികളും അവർ കോളേജിൽ അനുഭവിക്കുന്ന ക്രൂരത വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരുന്നു.

നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയരായ ഡോ. റാമും, സംഗീതയും ഒളിവിൽ കഴിയുകയാണ്. ഇരുവർക്കുമെതിരെ എസ്‌സി-എസ്ടി പീഡന നിരോധന നിയമ പ്രകാരവും ആത്മഹത്യാപ്രേരണാക്കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഡോ. റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ല അയാൾ ഒരു മൃഗമാണ്.” ക്ലാസിൽ ബോഡി ഷേമിങ് നടത്താറുണ്ട്. നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തിരുന്നുവെന്നും പേടിച്ചിട്ടാണ് പരാതികൾ പറയാതിരുന്നതെന്നും നിതിൻ്റെ സഹപാഠി ആർച്ച വെളിപ്പെടുത്തിയിരുന്നു.

“കോളേജിൽ പലരും ഡോ. റാമിനെതിരെ പരാതി പറ‍ഞ്ഞിരുന്നു. നിറം പറഞ്ഞ് അപമാനിച്ചിരുന്നു. ബോഡിങ് ഷേമിങ് ഉണ്ടായിട്ടുണ്ട്. വിദ്യാർഥികളുടെ പേര് അറിയാത്തത് കൊണ്ടാണ് ഡാർക്കെന്നും ഫാറ്റിയെന്നും ലീൻ എന്നും വിളിക്കുന്നത്. പിന്നെ എങ്ങനെയാണ് നിന്നെയൊക്കെ വിളിക്കേണ്ടത് എന്ന് ചോദിക്കുമെന്നും വിദ്യാർഥികൾ തുറന്നുപറഞ്ഞിരുന്നു.