കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എൽ.ഡി.എഫിനെന്ന് വീഡിയോ; നിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട്: 140 മണ്ഡലങ്ങളിലും എൽ.ഡി.എഫിന് പിന്തുണ നൽകാൻ ആഹ്വാനംചെയ്തുകൊണ്ടുള്ള കാന്തപുരം വിഭാഗത്തിന്റെ പേരിലുള്ള വീഡിയോ പ്രചരിക്കുന്നു. കാസർകോട് ജില്ലയിൽ കാന്തപുരം വിഭാഗത്തിന്റെ മാതൃസംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ മാർച്ച് 29-ന് നടന്ന യോഗത്തിന്റേതെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. പൂർണമായും വ്യക്തമല്ലാത്ത, ഏതാനും സെക്കൻഡുകൾ മാത്രമുള്ള വീഡിയോ ആണ്.

അതേസമയം, വീഡിയോയ്ക്ക് ആധികാരികതയില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പറഞ്ഞു. ‘വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വ്യക്തമല്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘടനയുടെ ശത്രുക്കൾക്ക് വേണമെങ്കിലും അങ്ങനെ ഒരു വീഡിയോ നിർമിക്കാം. തിരഞ്ഞെടുപ്പിൽ ഞങ്ങൾ ആർക്കും പരസ്യപിന്തുണ പ്രഖ്യാപിക്കാറില്ല. സംഘടനയ്ക്ക് പ്രവർത്തകരിലേക്ക് ഇത്തരം കാര്യങ്ങൾ എത്തിക്കാൻ അതിന്റേതായ മാർഗങ്ങളുണ്ട്. അത് പരസ്യമാക്കാറില്ലെ’ന്നും അദ്ദേഹം പറഞ്ഞു.

വീഡിയോയ്ക്ക് കേരള മുസ്ലിം ജമാഅത്തിനോ സുന്നിസംഘടനകൾക്കോ ബന്ധമില്ലെന്ന് കാസർകോട് ജില്ലാകമ്മിറ്റി അറിയിച്ചു. അതിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും സംഘടനാ നയത്തിന് എതിരാണെന്നും ജില്ലാകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

കാന്തപുരം വിഭാഗം സ്ഥിരമായി എൽ.ഡി.എഫിനെയാണ് പിന്തുണയ്ക്കാറുള്ളത്. എന്നാൽ, ഇത്തവണ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പലയിടത്തും യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല, മുസ്ലിംലീഗിനോട് സൗഹൃദസമീപനത്തിലാണ്.