തൃശൂർ: ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ചൂരൽമല നിവാസികൾ. വൈകാരിക നിമിഷങ്ങൾക്കാണ് ഇതോടെ പ്രചാരണം വേദിയായത്. ദുരന്തകാലത്ത് ഒപ്പം നിന്ന മന്ത്രിയെ ജയിപ്പിക്കണമെന്ന് വോട്ടർമാരോട് ചൂരൽമല നിവാസികൾ അഭ്യർഥിച്ചു.
തൃശൂർ മൂർഖനിക്കരയിൽ സംഘടിപ്പിച്ച കുടുംബയോഗത്തിലാണ് ചൂരൽമല നിവാസികളായ 14 പേർ പങ്കെടുത്തത്. ഉരുൾപൊട്ടലിൽ മൂന്നു മക്കളെയും നഷ്ടപ്പെട്ട സയന മന്ത്രിയെ കെട്ടിപ്പിടിച്ച് കരഞ്ഞതും പ്രചാരണത്തിലെ വൈകാരിക നിമിഷമായി മാറി. അപ്രതീക്ഷിതമായി ചൂരൽമല നിവാസികൾ എത്തിയതിൽ മന്ത്രിയും സന്തോഷം പങ്കുവച്ചു. ഈ സ്നേഹത്തിന് മുന്നില്‍ പകരം വയ്ക്കാന്‍ ഒന്നുമില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അപ്രതീക്ഷിതമായാണ് അവരെത്തിയത്. ചൂരല്‍മലയിലെ പ്രിയപ്പെട്ടവര്‍ ഇറങ്ങാന്‍ നേരത്ത് സയന ചോദിച്ചു ഒന്നു കെട്ടിപിടിച്ചോട്ടെ. കെട്ടിപിടിച്ച് സയന പറഞ്ഞത് ജയിച്ചു കഴിഞ്ഞ് മക്കളുടെ അടുത്തേക്ക് ഒന്നൂടെ വരണമെന്നാണ്. ഒറ്റ നിമിഷത്തില്‍ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു. സയനയുടെ മൂന്നു മക്കളും ധ്യാനും നിവേദും ഇഷാനും ദുരന്തത്തില്‍ നമ്മെ വിട്ടു പോയിരുന്നു. അവരവിടെ പുത്തുമലയില്‍ ഉറങ്ങുന്നുണ്ട്. ഈ സ്നേഹത്തിന് മുന്നില്‍ പകരം വെക്കാന്‍ ഒന്നുമില്ല .





