ഹൈദരാബാദ്: സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ഇഷിത യാദവ് (26) ആണ് മരിച്ചത്.
ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും നീരജും പരിചയപ്പെടുന്നത്. മധ്യപ്രദേശിൽ നിന്നുള്ളയാളാണ് നീരജ്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഇക്കൊല്ലം ഫെബ്രുവരിയിൽ ഇവർ പട്നയിൽവച്ച് വിവാഹിതരായി. വിവാഹത്തിനുശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി.
എന്നാൽ താമസിയാതെ തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും താൻ അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിനു പിന്നാലെ ഇഷിത ജീവനൊടുക്കി. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപുർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.





