ഇത് ചരിത്ര നിമിഷം: കുതിച്ചുയർന്ന് ആർട്ടമിസ് II; 54 വർഷങ്ങൾക്കുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്

വാഷിങ്ടൻ: ചന്ദ്രനിലേക്കുള്ള ചരിത്ര ദൗത്യ യാത്ര ആരംഭിച്ച് ആർട്ടമിസ് II. നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ.

മനുഷ്യരെ വഹിക്കുന്ന ഒരു പേടകം നീണ്ട 54 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെടുന്നത്. എന്നാൽ 10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങൾ ചന്ദ്രനിൽ ഇറങ്ങില്ല. പേടകത്തിന്റെ ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രന് ചുറ്റും പേടകത്തിൽ അതിവേഗം കറങ്ങും. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിത, യുഎസ് പൗരനല്ലാത്ത ആദ്യ സഞ്ചാരി തുടങ്ങിയ പ്രത്യേകതകൾ ഉള്ളതാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന നാലംഗ അന്താരാഷ്ട്ര സംഘം.

32 നിലകൾ ഉള്ളതാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റ്. ഫെബ്രുവരിയിൽ ഹൈഡ്രജൻ ഇന്ധന ചോർച്ചയും ഹീലിയം പ്രഷറൈസേഷൻ ലൈൻ തടസപ്പെട്ടതും കാരണം ഉണ്ടായ സാങ്കേതിക കാലതാമസം മറികടന്നാണ് ആർട്ടമിസ് II ദൗത്യം പറന്നുയർന്നത്. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയാണ് റോക്കറ്റ് ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിച്ചത്.

ഭാവിയിലെ ചന്ദ്രനിലേക്കുള്ള യാത്രകൾക്കുള്ള നിർണായകമായ പരിശീലനമായി കണക്കാക്കപ്പെടുന്നതാണ് ഈ ദൗത്യം. ലാൻഡിങ് മിഷനേക്കാൾ ഒരു ഫ്‌ളൈബൈ മിഷനായി കണക്കാക്കപ്പെടുന്നതാണിത്. ഓറിയോൺ കാപ്‌സ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയതിനുശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കും.

ഡീപ് സ്‌പേസ് സാഹചര്യങ്ങളിൽ പേടകത്തിന്റെ നിയന്ത്രണം, ആശയവിനിമയം, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തുന്നത് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉവീണ്ടും പ്രവേശിക്കുന്നതോടെ 10 ദിവസത്തെ പറക്കൽ അവസാനിക്കും. തുടർന്ന് പസഫിക് സമുദ്രത്തിൽ പതിക്കുന്നതിന് മുമ്പ് ബഹിരാകാശ പേടകത്തിന്റെ ഹീറ്റ് ഷീൽഡിന്റെ പ്രകടനം വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തും.

1968 നും 1972 നും ഇടയിലുള്ള അപ്പോളോ കാലഘട്ടത്തിൽ പുരുഷന്മാരെ മാത്രമാണ് ചന്ദ്രനിലേക്ക് അയച്ചിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ആർട്ടെമിസ് II ടീമിൽ ക്രിസ്റ്റീന കോച്ചിന്റെ സാന്നിധ്യമുണ്ട്. 5.6 ദശലക്ഷം പേരുകളുടെ പേരുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നു എന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്.

നാസയുടെ ‘സെൻഡ് യുവർ നെയിം ടു ദ മൂൺ’ കാമ്പെയ്നിൽ പങ്കെടുത്ത 5.6 ദശലക്ഷത്തിലധികം ആളുകളുടെ പേരുകളടങ്ങിയ എസ്.ഡി കാർഡാണ് ഓറിയോൺ ബഹിരാകാശ പേടകത്തിൽ കൊണ്ടുപോകുന്നത്. ബഹിരാകാശ പര്യവേക്ഷണത്തിൽ സൊധാരണ ജനങ്ങൾക്കും പങ്കാളിത്തവും താത്പര്യവുമുള്ളതാക്കാൻ ലക്ഷ്യമിട്ടാണിത്.

ദൗത്യം ഫെബ്രുവരിയിൽ പറന്നുയരാനാണ് ആദ്യംനിശ്ചയിച്ചിരുന്നത്. എന്നാൽ ഹൈഡ്രജൻ ഇന്ധന ചോർച്ച കാരണം ദൗത്യം വൈകി. ഈ ചോർച്ച പരിഹരിച്ചെങ്കിലും പിന്നീട് ഹീലിയം പ്രഷറൈസേഷൻ ലൈൻ തടസ്സപ്പെട്ടത് കാരണം കഴിഞ്ഞ മാസം അവസാനം റോക്കറ്റ് അറ്റകുറ്റപ്പണികൾക്കായി ഹാങ്ങറിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നു. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കി എല്ലാ സംവിധാനങ്ങളും കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് വിദഗ്ധർ സ്ഥിരീകരിച്ചതിന് ശേഷമാണ് SLS റോക്കറ്റ് വിക്ഷേപണ പാഡിലേക്ക് തിരിച്ചെത്തിയത്.