ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. കുടുംബനാഥകളായ സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തികസഹായം ആയിരത്തിൽനിന്ന് രണ്ടായിരമാക്കും, വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണപദ്ധതി എട്ടാം ക്ലാസ് വരെ നീട്ടും തുടങ്ങിയവ ഉൾപ്പെടെ നിരവധി ജനക്ഷേമ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
സാധാരണയായി ഡിഎംകെയുടെ പ്രകടന പത്രിക ‘ഹീറോ’ ആണെങ്കിലും ഇക്കുറി അത് ‘സൂപ്പർ സ്റ്റാർ’ ആണെന്ന് സ്റ്റാലിൻ പറഞ്ഞു. ടെലിവിഷൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പുതുതായി വാങ്ങാനോ മാറ്റിവാങ്ങാനോ ഉപയോഗിക്കാവുന്ന 8,000 രൂപ മതിക്കുന്ന കൂപ്പൺ നൽകുന്ന ‘ഇല്ലത്തരസി’ പദ്ധതി, സ്വയംസഹായസംഘാംഗങ്ങളായ സ്ത്രീകൾക്ക് സബ്‌സിഡിയോടെ ഈടില്ലാതെ അഞ്ചുലക്ഷം രൂപവരെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
സംസ്ഥാനത്തെ വയോധിക പെൻഷൻ 1,200-ൽനിന്ന് രണ്ടായിരമാക്കുമെന്നും ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1,500-ൽനിന്ന് 2,500 ആക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2030-ഓടെ എല്ലാ ജില്ലകളിലും നിയോ ടൈഡൽ പാർക്കുകൾ സ്ഥാപിക്കുമെന്നും ഫാക്ടറികൾ ധാരാളമുള്ള ഇടങ്ങളിൽ സ്ത്രീത്തൊഴിലാളികൾക്ക് സഹായമെന്നോണം ആയിരം ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പത്രികയിലുണ്ട്.
ഉപരിപഠനം നടത്തുന്ന 35 ലക്ഷം വിദ്യാർഥികൾക്ക് ലാപ്‌ടോപ് നൽകുമെന്നും സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.





