കൊൽക്കത്ത: സിലിഗുരിയിലെ തൃണമൂൽ കോൺഗ്രസ് ഓഫിസിൽ കാരംസ് കളിക്കുന്ന വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് മൂന്ന് കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളെ (സിഎപിഎഫ്) തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. ശനിയാഴ്ചയാണ് വിവാദമായ വിഡിയോ പുറത്തുവന്നത്.
തൃണമൂൽ കോൺഗ്രസ് ഓഫിസിൽ ഒരു ഉദ്യോഗസ്ഥൻ മൂന്ന് പ്രാദേശിക യുവാക്കൾക്കൊപ്പം കാരംസ് കളിക്കുന്നതും, രണ്ടാമൻ അടുത്ത് നിൽക്കുന്നതും, മൂന്നാമത്തെയാൾ കസേരയിൽ ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ ബിജെപി സ്ഥാനാർഥി ജഗന്നാഥ് ചാറ്റർജി ശക്തമായി അപലപിച്ചു.
അങ്ങേയറ്റം അപലപനീയവും നിരാശാജനകവുമായ സംഭവമാണിത്. കേന്ദ്രസേനയെ എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പ്രാദേശിക ഭരണകൂടത്തിനോ പൊലീസിനോ ഇതിൽ പങ്കുണ്ടെങ്കിൽ അവർക്കെതിരെയും കർശന നടപടിയെടുക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
കാരംസ് കളിക്കുന്നത് കുറ്റമല്ലെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിൽ വച്ച് അത് ചെയ്യുന്നത് അനുചിതമാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സഞ്ജയ് അധികാരി പ്രതികരിച്ചു. അതേസമയം, തൃണമൂൽ കോൺഗ്രസുമായി സൗഹൃദപരമായി ഇടപഴകുന്നത് കുറ്റകരമല്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാകാം അവർ സംസാരിക്കുകയും കളിക്കുകയും ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മലയ് മുഖർജി പറഞ്ഞു.





