ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ ജസീറ എയർവേയ്‌സ്

0
11

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് താൽകാലികമായി നിർത്തിവെച്ചിരുന്ന തിരുവനന്തപുരം, അഹമ്മദാബാദ് സർവീസുകൾ പുനരാരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. സൗദി അറേബ്യയിലെ അൽ ഖൈസുമ വിമാനത്താവളം വഴിയായിരിക്കും സർവീസുകൾ പ്രവർത്തിക്കുക.

ഇന്ത്യയിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നത് കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് ജസീറ എയർവേയ്‌സ് സിഇഒ ഭരതൻ പശുപതി വ്യക്തമാക്കി. മാർച്ച് 20 മുതൽ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 13,000-ത്തിലധികം യാത്രക്കാർ ജസീറ വഴി യാത്ര ചെയ്തതായും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം, അഹമ്മദാബാദ് സർവീസുകൾ മാർച്ച് 30 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്കും ജസീറയുടെ സർവീസ് ലഭ്യമാകും.

കുവൈത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരെ ആദ്യം സൗദിയിലെ അൽ ഖൈസുമ വിമാനത്താവളത്തിൽ എത്തിച്ച ശേഷം അവിടെ നിന്നായിരിക്കും ഇന്ത്യയിലേക്കുള്ള യാത്ര തുടരുക. യാത്രക്കാർ മിശ്രിഫിലെ ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ 8-ൽ സജ്ജീകരിച്ചിരിക്കുന്ന ജസീറയുടെ ചെക്ക്-ഇൻ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഇവിടെ നിന്ന് ബസ് മാർഗ്ഗം യാത്രക്കാരെ അൽ ഖൈസുമ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും.

ടിക്കറ്റുകൾ ജസീറ എയർവേയ്‌സ് വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു.