കൊച്ചി: വിദ്വേഷ ചിത്രം ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ കാണാൻ ആളില്ലാതെ സംസ്ഥാനത്തെ തിയേറ്ററുകൾ. ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ സിനിമയുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
പലയിടത്തും ആളില്ലാത്തതിനെ തുടർന്ന് തിയേറ്ററുകൾ ഷോകൾ റദ്ദാക്കി. ഡിവിഷൻ ബെഞ്ചിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്.
കോഴിക്കോട് റീഗൽ തിയേറ്ററിൽ അടക്കം പല തിയേറ്ററുകളിലും ഒരാൾ പോലും സിനിമയുടെ ടിക്കറ്റ് ബുക്ക് ചെയ്തില്ല. കണ്ണൂർ ലിബർട്ടി തിയേറ്ററിൽ സിനിമ കാണാൻ എത്തിയത് രണ്ട് പേർ മാത്രമാണ്. തലശേരിയിൽ 20 പേരും. ലിബർട്ടിയിലെ പ്രദർശനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ നേതൃത്വത്തിൽ തടഞ്ഞു.
എറണാകുളം ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ രാവിലെ 10.15ന് നിശ്ചയിച്ചിരുന്ന ആദ്യ ഷോ കാണാൻ ആളില്ലാത്തതിനാൽ റദ്ദാക്കുകയായിരുന്നു. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഷേണായീസ് തിയേറ്ററിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. കേരളത്തെ ഇകഴ്ത്തി കാട്ടുന്ന സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. കൊച്ചിയിൽ ഒൻപത് ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
മതസൗഹാർദ അന്തരീക്ഷത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്. എന്നാൽ, ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്ന നിരീക്ഷണത്തിൽ ഡിവിഷന്‍ ബെഞ്ച് ഈ സ്റ്റേ റദ്ദാക്കി. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനായ ബെഞ്ചിനേറതാണ് നടപടി.
അതേസമയം, സിനിമയിൽ ഇല്ലാത്ത രംഗം ട്രെയ്‌ലറിൽ ഉൾപ്പെടുത്തി എന്ന് ആരോപിച്ച് ‘കേരള സ്റ്റോറി 2’വിന് എതിരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകി. കേരളത്തിൽ മതസ്പർധ ഉണ്ടാക്കാനാണ് സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ആബിദ് അലി നൽകിയ പരാതിയിൽ പറയുന്നത്.





