വീണാജോർജ് ആശുപത്രി വിട്ടു; ആരോഗ്യപ്രവർത്തകർ പകർത്തിയ സെൽഫി പൊല്ലാപ്പായി

0
10

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്നു പുലർച്ചെ 4 മണിക്കാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്ത്. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയി. കാർ മാർഗമാണ് യാത്ര.

അതേസമയം, പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ആരോഗ്യപ്രവർത്തകർ പകർത്തിയ സെൽഫി പൊല്ലാപ്പായി. ഇന്നലെയാണ് ചില ആരോഗ്യപ്രവർത്തകർ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) മന്ത്രി വീണാ ജോർജിനൊപ്പം സെൽഫിയെടുത്തത്.

മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളജ് അധികൃതരോടു വിശദീകരണം തേടി. തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി വന്നേക്കും. 

അതിനിടെ, മന്ത്രിക്കു പരുക്കേറ്റ സംഭവത്തിൽ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി റെയിൽവേ പൊലീസ് രേഖപ്പെടുത്തി. റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. മന്ത്രിക്ക് പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ട് ഉണ്ടായതാണോ എന്നാണ് ചോദിച്ചത്. പരാതി നൽകിയ മന്ത്രിയുടെ ഗൺമാൻ അഭിലാഷിന്റെ മൊഴിയും രേഖപ്പെടുത്തി.

റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. സിസിടിവികളിൽ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം ഇതുവരെ ലഭിച്ചില്ലെന്നാണ് വിവരം. മന്ത്രിക്ക് പരുക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് കൂടുതൽ ഊർജിതമായ അന്വേഷണം നടത്താൻ റെയിൽവേ ഐജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനിച്ചു.

എംആർഐ റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നത് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. മർദനം, പിടിച്ചു തള്ളൽ, കഴുത്ത് പെട്ടന്ന് തിരിക്കൽ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്.

മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം പറയുമ്പോഴും യാതൊരു തെളിവും പുറത്തുവിടാൻ സാധിച്ചിട്ടില്ല. പക്ഷേ, ഇതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തകർ ഡിസിസി ഓഫിസ് അക്രമിക്കുകയും ജില്ലയിലുടനീളം കോൺഗ്രസ് ഓഫിസുകൾ നശിപ്പിക്കുകയും ചെയ്തു. മന്ത്രിക്ക് മുൻപും കഴുത്തിന് പരുക്കേറ്റിട്ടുണ്ടെന്നാണ് കെപിസിസി അംഗം റിജിൽ മാക്കുറ്റി സമൂഹ മാധ്യമത്തിൽ മന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്.

ഇതേ വാദം തന്നെയാണ് കോൺഗ്രസിലെ പലരും ഉന്നയിക്കുന്നത്. പണ്ട് സംഭവിച്ച പരുക്കിന്റെ വേദന ഇളകിയതോ ഉളുക്കിയതോ ആകാം എന്നാണ് കോൺഗ്രസിൽ ചിലർ പറയുന്നത്. മന്ത്രിയെ മർദിക്കുന്നതിന്റെ ദൃശ്യം പുറത്തുവിടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെ വെല്ലുവിളിച്ചു. ദൃശ്യം പുറത്തുവിട്ടാൽ ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് സമ്മാനം പ്രഖ്യാപിച്ചത്.