കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ താൽപര്യമറിയിച്ച് മറിയം ഉമ്മൻ. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറിയം ഉമ്മനോട് സംസ്ഥാന നേതാക്കൾ സംസാരിച്ചെന്നാണ് വിവരം. എ.കെ. ആൻ്റണി ഉൾപ്പെടെ മറിയം ഉമ്മനുമായി ഫോണിൽ സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയിലെ സഭാ സമുദായ നേതാക്കൾക്ക് താൻ മത്സരിക്കുന്നതിൽ സന്തോഷമാണെന്നാണ് മറിയം ഉമ്മൻ നേതാക്കളെ അറിയിച്ചത്.
അതേസമയം ജില്ലയിൽ ഒരു കുടുംബത്തിലെ രണ്ട് പേർ സ്ഥാനാർഥിയാകുന്നതിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വം ചർച്ച ചെയ്യും. മറിയം മത്സരിക്കുന്നത് മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. കാഞ്ഞിരപ്പള്ളിയിൽ നിരവധി പേരുകൾ പരിഗണനയിൽ ഉള്ള പശ്ചാത്തലത്തിൽ മറിയം ഉമ്മൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വേഗത്തിൽ തീരുമാനമെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കം.
എന്നാൽ മറിയം ഉമ്മനെ സ്ഥാനാർഥിയാക്കുന്നതിൽ കാഞ്ഞിരപ്പള്ളിയിലെ യുഡിഎഫിൽ എതിർപ്പുകളുണ്ട്. സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ.





