10 വര്‍ഷത്തിന് ശേഷം നീതി; അപകടത്തില്‍ പരുക്കേറ്റ ജനപ്രതിനിധിക്ക് 1 കോടി നഷ്ടപരിഹാരം

0
74

പത്തനംതിട്ട: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് പത്തു വര്‍ഷത്തിന് ശേഷം നീതി ലഭിച്ചു. കുളനട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമായ ജോണ്‍സണ്‍ ഉള്ളന്നൂരിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ഉത്തരവിട്ടു. ആകെ 1,01,32,854 രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.

ഇന്‍ഷുറന്‍സ് കമ്പനിയുടെ ശക്തമായ വാദങ്ങള്‍ തള്ളിക്കൊണ്ട് ജഡ്ജി ജിപി ജയകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്.

2015 നവംബര്‍ 7ന് രാത്രി 9.30ഓടെ കുളനട ജംഗ്ഷനിലായിരുന്നു അപകടം. ജോണ്‍സണ്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പിന്നില്‍ നിന്ന് അമിതവേഗതയില്‍ എത്തിയ തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള മോട്ടോര്‍സൈക്കിള്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ തലയില്‍ ഗുരുതരമായി പരുക്കേറ്റ ജോണ്‍സണ്‍ മസ്തിഷ്‌കത്തില്‍ രക്തസ്രാവത്തെ തുടര്‍ന്ന് 93 ദിവസത്തോളം വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു.
തമിഴ്നാട് സ്വദേശി ഗുണശീലന്‍ ആറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.