പെൺകുട്ടിയുമായി വിഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചു, തർക്കം; യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്

0
77

മുംബൈ: വിഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ദക്ഷിണ മുംബൈയിൽ 39 കാരനായ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി.

ദിവസക്കൂലിക്കാരനായ വിപുൽ കംറോത്തി കർമാകർ (39) ഒരു പെൺകുട്ടിയുമായി വിഡിയോ കോളിൽ ഉച്ചത്തിൽ സംസാരിച്ചതാണ് ഇബ്രാഹിം കാലു ഷെയ്ഖിനെ (19) പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷെയ്ഖിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

‘ഇരുവരും മസ്ജിദ് ബന്ദറിലെ ക്ലൈവ് റോഡിലുള്ള ഒരു ക്ഷേത്രത്തിന് സമീപമുള്ള ചേരിയിലാണ് താമസിക്കുന്നത്. ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കർമാകറിന്റെ തല പലതവണ നടപ്പാതയിൽ ഇടിപ്പിച്ച ഷെയ്ഖ്, തുടർന്ന് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. കർമാകറെ ഉടൻ ജെ.ജെ. ആശുപത്രിയിൽ എത്തിച്ചെങ്കിലും എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു’ – പൊലീസ് പറഞ്ഞു.