തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
സർക്കാരിൻ്റെയോ ദേവസ്വം ബോർഡിൻ്റെയോ ഫണ്ട് പരിപാടിക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നു. എന്നാൽ സ്പോൺസർഷിപ്പിലൂടെ ചിലവിനുള്ള മുഴുവൻ തുകയും കണ്ടെത്താനായില്ല. ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയ മൂന്ന് കോടി രൂപ സ്പോൺസർഷിപ്പിലൂടെ തിരികെ വന്നില്ല എന്നാണ് കണ്ടെത്തൽ.
ദേവസ്വം ബോർഡിന് വൻ നഷ്ടം സംഭവിച്ചതായാണ് നിഗമനം. സ്പോൺസർഷിപ്പിലൂടെ മുഴുവൻ ചിലവിനുള്ള തുക കണ്ടെത്താനായില്ല. വെറും മൂന്ന് പേർ മാത്രമാണ് പ്രധാന സ്പോൺസർമാരായി എത്തിയത്.
സ്പോൺസർഷിപ്പിലൂടെ പണം പൂർണമായി കണ്ടെത്തും എന്നായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞിരുന്നത്. സെപ്റ്റംബർ 20നാണ് സർക്കാരും ദേവസ്വം ബോർഡ് ചേർന്ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത്. പരിപാടി നടത്തിപ്പ് സമയത്ത് തന്നെ ഇത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു.





