ഡൽഹി: രാജ്യത്തെ സർക്കാർ പരിപാടികളിലും സ്കൂളുകളിലും ഇനി ദേശീയ ഗാനാലാപനത്തിന് മുമ്പ് ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കണമെന്ന് ഉത്തരവിറക്കി കേന്ദ്ര സർക്കാർ. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എണീറ്റ് നിൽക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
അതിന് പുറമെ രാഷ്ട്രപതി പങ്കെടുക്കുന്ന പത്മ പുരസ്കാര ദാന ചടങ്ങ് പോലുള്ള ദേശീയ പുരസ്കാര ദാന ചടങ്ങുകളിൽ ആദ്യവും അവസാനവും ഇനി മുതൽ വന്ദേമാതരം നിർബന്ധമാക്കും. സിനിമാ ഹാളുകളിലും വന്ദേമാതരം ആലപിക്കൽ നിർബന്ധമാക്കിയെങ്കിലും ആരും എണീറ്റ് നിൽക്കേണ്ടതില്ലെന്നും ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
വന്ദേമാതരം ആലപിക്കുന്നതിന് പുതിയ പ്രോട്ടോക്കോളും കേന്ദ്ര സർക്കാർ ഇറക്കിയിട്ടുണ്ട്. 1937ൽ കോൺഗ്രസ് സർക്കാർ ഒഴിവാക്കിയ നാല് പദ്യഭാഗങ്ങൾ കൂടി ചേർത്ത്, മൊത്തം ആറ് സ്റ്റാൻസകൾ ആലപിക്കണമെന്നാണ് നിർദേശിച്ചത്.
അതേസമയം, വന്ദേമാതരം ആലപിക്കുന്നത് തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും ലഭിക്കും. ജനവരി 28ന് കേന്ദ്ര ആഭൃന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച 10 പേജുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.





