റിയാദ്: സഊദി അറേബ്യയും ഖത്തറും തമ്മിൽ അതിവേഗ ഇലക്ട്രിക് ട്രെയിൻ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിനുള്ള കരാറിന് അംഗീകാരം. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്. നേരത്തെ സഊദി-ഖത്തർ ഏകോപന സമിതി യോഗത്തിന്റെ ഭാഗമായി റിയാദിൽ നടന്ന ചടങ്ങിൽ ഇരുരാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാർ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. സഊദി ഭരണകൂടവും ഖത്തർ സർക്കാരും തമ്മിൽ ഇതുസംബന്ധിച്ച അന്തിമ ധാരണയിലെത്തിയതോടെ മേഖലയിലെ യാത്രാസൗകര്യങ്ങളിൽ വലിയ വിപ്ലവത്തിനാകും തുടക്കമാവുക.
പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന അതിവേഗ ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും വിനോദസഞ്ചാര, ചരക്കുനീക്ക മേഖലകളിൽ വലിയ പുരോഗതി ഉണ്ടാവുകയും ചെയ്യും. ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനമെന്ന നിലയിലും ഏറെ ശ്രദ്ധേയമാണ്.
റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന റെയിൽ പാതയ്ക്ക് 785 കിലോമീറ്റർ നീളമുണ്ടാകും. മണിക്കൂറിൽ 300 കിലോമീറ്ററിലേറെ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിനായി ഉപയോഗിക്കുക. ഇതോടെ റിയാദിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി ചുരുങ്ങും. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ്, ദമാം എന്നീ നഗരങ്ങളിലൂടെ കടന്നുപോകുന്ന പാത റിയാദിലെ കിംഗ് സൽമാൻ വിമാനത്താവളത്തെയും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കും.
പദ്ധതി 30,000-ത്തിലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കാൻ സഹായകരമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് എൻജിനീയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.





