മാനന്തവാടി: ദേശീയപാതയിലുണ്ടായ കാറപകടത്തിൽ നവവധുവിന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് ബെംഗളൂരു-മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് തൊണ്ടർനാട് കുഞ്ഞോത്തെ മോന്തോൽ അഫ്രീന (23)യാണ് മരിച്ചത്.
സഹോദരനെയും ഭാര്യയെയും ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിടതിയിൽവെച്ചാണ് അപകടമുണ്ടായത്.
അഫ്രീനയുടെ ഭർത്താവ് മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി ഉവൈസാണ് കാറോടിച്ചിരുന്നത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉവൈസിനും അഫ്രീനയ്ക്കും പുറമേ ഉവൈസിന്റെ മാതാവ് സാജിദ, സഹോദരി സഹല, സഹലയുടെ രണ്ടുവയസ്സുകാരിയായ മകൾ ഖദീജ എന്നിവരും കാറിലുണ്ടായിരുന്നു. അപകടത്തിൽ മറ്റാർക്കും സാരമായ പരിക്കില്ല.
പരിക്കേറ്റവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുമാസം മുൻപായിരുന്നു ഉവൈസിന്റെയും അഫ്രീനയുടേയും വിവാഹം. മോന്തോൽ ഹാരിസിന്റെയും സഫീറയുടെയും മകളാണ് അഫ്രീന.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
