ന്യൂഡൽഹി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് മണിക്കൂർ മാത്രം നീണ്ടുനിന്ന ഇന്ത്യാ സന്ദർശനത്തിനായി എത്തിയതായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യുഎഇ പ്രസിഡന്റിന്റെ സന്ദർശനമെന്ന പ്രത്യേകതയും ഉണ്ട്. ‘എന്റെ സഹോദരനെ സ്വാഗതം ചെയ്യുന്നതിനായി വിമാനത്താവളത്തിലെത്തി’ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. അബുദാബി ഭരണാധികാരിയെ സ്വീകരിക്കുന്ന ചിത്രങ്ങളും മോദി എക്സിൽ പങ്കുവച്ചു.
‘‘എന്റെ സഹോദരൻ, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ പോയി. അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. തുടർ ചർച്ചകൾക്കായി കാത്തിരിക്കുന്നു’’ – പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരും ഒരേ കാറിൽ കയറിയാണ് യാത്ര തിരിച്ചത്.
പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അബുദാബി ഭരണാധികാരിയുടെ സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2024 സെപ്റ്റംബറില് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 2025 ഏപ്രിലിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇന്ത്യ സന്ദർശിച്ചിരുന്നു. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ഷെയ്ഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്.





