കേരളത്തില്‍ താമര വിരിയിക്കുന്നത് എളുപ്പമായിരുന്നില്ല, എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ വികസനം സ്തംഭിപ്പിച്ചു: അമിത് ഷാ

0
107

തിരുവനന്തപുരം: കേരളത്തില്‍ എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ ഉണ്ടാകുകയാണെങ്കില്‍ സ്വാമി പത്മനാഭനെ വണങ്ങും എന്നുണ്ടായിരുന്നു. അത് നിര്‍വഹിച്ച ശേഷമാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ താമര വിരിയിക്കുന്നത് എളുപ്പമായിരുന്നില്ല. കേരളത്തിലെ പ്രവര്‍ത്തകര്‍ പാറ പോലെ ഉറച്ചുനിന്ന് നേടിയെടുത്ത വിജയമാണെന്നും അമിത് ഷാ തിരുവനന്തപുരത്ത് പറഞ്ഞു.

ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍, ശങ്കരാചാര്യര്‍ തുടങ്ങി മഹാത്മാരെ വന്ദിക്കുന്നു. നമ്മുടെ ലക്ഷം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയുണ്ടാകുകയെന്നതാണ്. കേരളത്തില്‍ എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കും. 2047 ആകുമ്പോള്‍ ഭാരതത്തെ വികസിത ഭാരതം ആക്കും. വികസിത ഭാരതത്തിന്റെ വഴി വികസിത കേരളത്തിലൂടെ ആയിരിക്കും. എല്‍ഡിഎഫ് യുഡിഎഫ് പരസ്പര സഹകരണം കേരളത്തില്‍ വികസനം സ്തംഭിപ്പിച്ചുവെന്നും കേരളത്തിന്റെ ഭാവി എല്‍ഡിഎഫിനും യുഡിഎഫിനും നല്‍കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇരു കൂട്ടര്‍ക്കും ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. ലോകത്താകമാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ചു. രാജ്യത്ത് കോണ്‍ഗ്രസും അവസാനിച്ചു. കേരളത്തിന്റെ വികസനം ബിജെപിയിലൂടെ ആയിരിക്കും. 2014 മുതല്‍ ബിജെപി വോട്ട് ശതമാനം വര്‍ധിച്ചു. 2026 മുതല്‍ 40 വരെ വോട്ട് ശതമാനത്തിന്റെ വര്‍ധന വളരെ വേഗത്തില്‍ ആയിരിക്കും. രണ്ട് സീറ്റ് ഉണ്ടായിരുന്ന അസമില്‍ തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തില്‍ എത്തി. മൂന്നാമതും അധികാരത്തില്‍ എത്താന്‍ പോകുന്നുവെന്നും അമിത് ഷാ പറഞ്ഞു.

മണിപ്പൂരും ത്രിപുരയിലും ഇതാണ് സ്ഥിതി. അടുത്തത് കേരളത്തിന്റെ ഊഴം. 2026 ല്‍ ബിജെപി കേരളത്തില്‍ അധികാരത്തില്‍ എത്തും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നമ്മള്‍ അധികാരത്തിലെത്തി. തിരുവനന്തപുരത്ത് കേരളത്തിന്റെ മേയറെ കാണുന്നതു പോലെ. കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി വരും. കേരളത്തില്‍ സമ്പൂര്‍ണ്ണ വികസനം വേണമെന്നും ചെറുപ്പക്കാര്‍ വിദേശത്ത് പോയി അയക്കുന്ന പണംകൊണ്ടാണ് കേരളം സന്തോഷമായി കഴിയുന്നതെന്നും അമിത് ഷാ പറഞ്ഞു.

വിദേശത്തുനിന്നെത്തുന്ന പണത്തിന് അപ്പുറം സമഗ്രമായ വികസനമാണ് കേരളത്തിന് വേണ്ടത്. ഓരോ ജനങ്ങളുടെയും വികസനമാണ് ഉറപ്പുവരുത്തേണ്ടത്. എല്‍ഡിഎഫും യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായി കൂട്ടുകൂടുന്നു. അവര്‍ക്ക് കേരളത്തിന്റെ സംരക്ഷണം സാധ്യമാണോ? ഇരുവരുടെയും വോട്ടുബാങ്കാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.