വിവാഹത്തെ പറ്റി സംസാരിക്കാനെന്നു പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; വടിയും കല്ലും ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി

0
172

ലക്നൗ: ഇരുപത്തിയാറുകാരനായ യുവാവിനെ കാമുകിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലക്നൗവിലെ സാദത്ഗഞ്ചിലാണ് സംഭവം. അലി അബ്ബാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മറ്റൊരു സമുദായത്തിൽപെട്ട യുവാവുമായി സഹോദരി ഇഷ്ടത്തിലായതാണ് കൊലപാതകത്തിനു പിന്നിലെ കാരണം. 

വിവാഹത്തെ പറ്റി സംസാരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയാണ് അലിയെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരൻ ഹിമാലയ പ്രജാപതി (27), അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സൗരഭ് (24), സോനു കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. 

തിങ്കളാഴ്ച രാത്രി സാദത്ഗഞ്ചിലെ ലാകർമണ്ടി ഹട്ട പ്രദശത്താണ് സംഭവം. ഒരു യുവാവിനെ വടികൊണ്ട് ആക്രമിച്ചു എന്ന വിവരം ലഭിച്ചതിനു പിന്നാലെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ  തലയിലും ശരീരത്തിലും പരുക്കേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്നൊരു യുവാവിനെ കണ്ടെത്തി. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാളുടെ ജീവൻ രക്ഷിക്കാനായില്ല. 

അലിയും യുവതിയും തമ്മിൽ നാലു വർഷമായി ഇഷ്ടത്തിലാണ്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരും വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവരാണ്. അലിയുടെ കുടുംബത്തിന് വിവാഹത്തിന് സമ്മതമായിരുന്നെങ്കിലും യുവതിയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തു. ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവതിയോടും അലിയോടും കുടുംബം പല തവണ ആവശ്യപ്പെട്ടു. എന്നാൽ അതിന് അവർ തയാറായിരുന്നില്ല. 

വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനെന്ന വ്യാജേനെയാണ് അലിയെ യുവതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് സ്വന്തം മാതാപിതാക്കളോട് അലി ഇക്കാര്യം പറഞ്ഞിരുന്നു.

അലി വീട്ടിൽ നിന്നിറങ്ങി 10 മിനിറ്റിനകം യുവതി അലിയുടെ പിതാവിനെ ഫോൺവിളിച്ച് തന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വടിയും കല്ലുകളും ഉപയോഗിച്ച് അലിയെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കളെ അറിയിച്ചു. ഉടൻ തന്നെ അലിയുടെ വീട്ടുകാർ സംഭവ സ്ഥലത്തേക്ക് എത്തിയെങ്കിലും പ്രതികൾ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. യുവതിയുടെ വീട്ടിൽ പോകാൻ ആദ്യം അലി സമ്മതം പ്രകടിപ്പിച്ചിരുന്നില്ലെന്നും ആവർത്തിച്ച് ഫോൺ കോളുകൾ വന്നതിന് പിന്നാലെയാണ് അവൻ യുവതിയുടെ വീട്ടിലേക്ക് പോയതെന്നും അലിയുടെ പിതാവ് ആരിഫ് ജമീർ പറഞ്ഞു.