പാറമടയിൽ പാതി മുറിഞ്ഞ അജ്ഞാത മൃതദേഹം; കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ

0
186

അങ്കമാലി: അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപം വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതി മുറിഞ്ഞ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നു സംശയം. വെള്ളം നിറഞ്ഞ പാറമടയിൽ പൊങ്ങിയ മൃതദേഹത്തിന്റെ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കാണാനില്ല. ട്രാക് സ്യൂട്ട് ധരിച്ച അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ്.

വൈകിട്ട് 4 മണിയോടെ ചൂണ്ടയിടാനെത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിനു രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. അരഭാഗം മീനുകൾ കൊത്തി വേർപ്പെടുത്തിയതിനെ തുടർന്നാകാം വെള്ളത്തിനു മുകളിലേക്കു പൊങ്ങിവന്നതെന്നാണു നിഗമനം.

ഇരുട്ട് വീണതിനാൽ മൃതദേഹം ഇന്നലെ കരയ്ക്കു കയറ്റാനായില്ല. ഇന്ന് രാവിലെ മൃതദേഹം പാറമടയിൽ നിന്നു പുറത്തെടുക്കും. ബാക്കി ശരീരഭാഗത്തിനായി തിരച്ചിൽ നടത്തുകയും ചെയ്യും. 70 മീറ്ററിലേറെ ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റർ അപ്പുറത്തു വരെയെ വാഹനങ്ങൾ എത്തുകയുള്ളു.

പാറമടയുടെ സമീപപ്രദേശങ്ങൾ കാ‌ടുപിടിച്ചുകിടക്കുകയാണ്. ആൾ സഞ്ചാരമില്ലാത്ത പ്രദേശവുമാണിത്. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പരാതികളൊന്നും നിലവിലില്ല. എഎസ്പി ഹാർദിക് മീണ, അയ്യമ്പുഴ ഇൻസ്പെക്ടർ ടി.കെ.ജോസി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്തീയ കുറ്റാന്വേഷണവിദഗ്ധരും മറ്റും ഇന്ന‌ു പരിശോധന നടത്തും.