ബീഹാറിലെ ഏക കടുവ സംരക്ഷണ കേന്ദ്രമായ വാൽമീകിയിലെ ഇടതൂർന്ന വനങ്ങളിൽ, അല്പം നാണക്കാരനും ആർക്കും അത്ര വേഗത്തിൽ പിടി തരാത്തതുമായ ഒരു ജീവിയുണ്ട്. ആര്‍ക്കുമങ്ങനെ പെട്ടെന്ന് പിടി തരില്ലെങ്കിലും ഇന്ന് ആ ജീവിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്.
സ്കെലി ആന്‍റീറ്റർ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഈനാംപേച്ചിയാണ് ആ ജീവി. ലോകത്തിൽ ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നാണ് ഈനാംപേച്ചി. ചൈനയിൽ ഇതിന്‍റെ മാംസത്തിന് കിലോഗ്രാമിന് 27,000 മുതൽ 30,000 രൂപ വരെ വിലയുണ്ട്. അവിടെ ഇത് ഒരു രുചികരമായ വിഭവമായും പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ പ്രധാന ചേരുവയായും കണക്കാക്കപ്പെടുന്നു.
വന്യജീവി വിദഗ്ധർ പറയുന്നതനുസരിച്ച്, ചിതലുകളെയും ഉറുമ്പുകളെയും നിയന്ത്രിക്കുന്നതിലൂടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈനാംപേച്ചി നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ ഇവയുടെ മൃദുവായ മാംസം ഇതിനെ വേട്ടക്കാരുടെ പ്രധാന ലക്ഷ്യമാക്കി മാറ്റുന്നു.
മനുഷ്യന്‍റെ നഖങ്ങളിൽ കാണപ്പെടുന്ന അതേ വസ്തുവായ കെരാറ്റിൻ ചെതുമ്പലുകളാണ് ഇവയുടെ ശരീരത്തെ പൊതിഞ്ഞു പിടിക്കുന്നത്. ഭൂമിയിൽ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന ജീവിയാണ് ഈനാംപേച്ചികൾ എന്നാണ് വന്യജീവി വിദഗ്ദർ പറയുന്നത്. ഇതിന് ഒരു പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് ഈ ജീവിയുടെ മാംസത്തിന്‍റെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകളും തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളുമാണ്. ഇവയെ വംശനാശത്തിലേക്ക് തള്ളിവിടുന്ന ഒരു പ്രധാന കാരണവും ഇതുതന്നെ.
….





