മാൻഹാട്ടൺ: ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് റിപ്പോർട്ട്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലാസ് വേഗസ് സ്വദേശിയായ ഷാന്‍ തമുറയാണ് ആക്രമണം നടത്തിയത്. നാഷണല്‍ ഫുട്ബോള്‍ ലീഗിൻ്റെ ഓഫീസും ബ്ലാക്ക്സ്റ്റോണിന്റെയും കോർപ്പറേറ്റ് ഓഫീസും അടക്കം നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന 44 നിലയുളള മാൻഹാട്ടണിലെ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തുണ്ട്. 1969-ൽ നിർമ്മിച്ചതാണ് 345 പാർക്ക് അവന്യൂവിലുള്ള മിഡ്ടൗൺ മാൻഹാട്ടണിലെ കെട്ടിടം.
തിങ്കളാഴ്ച പ്രാദേശിക സമയം ആറരയ്ക്കായിരുന്നു വെടിവെപ്പുണ്ടായത്. ഇയാള്‍ തോക്കുമായി ബഹുനില കെട്ടിടത്തിലേയ്ക്ക് വരികയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ കെട്ടിടം വലിയ പൊലീസ് വലയത്തിലാണ്. ആളുകള്‍ കെട്ടിടത്തിനകത്ത് തന്നെ തുടരണമെന്നാണ് പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഓരോ നിലയിലും പരിശോധന തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.





