വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; വിദ്യാർഥി കസ്റ്റഡിയിൽ

0
224

ചെന്നൈ: പുറപ്പെടാൻ തയാറായ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഗവേഷണ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്രാസ് ഐഐടിയിൽ ഗവേഷണ വിദ്യാർഥിയായ ഹൈദരാബാദ് സ്വദേശി സർക്കാർ ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ചെന്നൈയിൽ നിന്ന് ബംഗാളിലെ ദുർഗാപുരിലേക്കു പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണു സംഭവം. 

യാത്രക്കാരും ജീവനക്കാരുമടക്കം 164 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം റൺവേയിലേക്കു നീങ്ങുന്നതിനിടെ കോക്പിറ്റിലെ എമർജൻസി അലാം മുഴങ്ങുകയായിരുന്നു. പൈലറ്റിന്റെ നിർദേശ പ്രകാരം പരിശോധന നടത്തിയ ജീവനക്കാരാണ് എമർജൻസി വാതിൽ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്. വാതിലിനു സമീപത്തെ സീറ്റിലുണ്ടായിരുന്ന സർക്കാരിനെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുത്തു.

സ്വകാര്യ ആവശ്യത്തിനു ദുർഗാപുരിലേക്ക് പോകുകയാണെന്നും അബദ്ധത്തിൽ എമർജൻസി ബട്ടണിൽ അമർത്തിയതാണെന്നുമാണ് ഇയാൾ വിശദീകരിച്ചത്. എന്നാൽ, വിമാനക്കമ്പനി ജീവനക്കാർ ഇയാളുടെ ടിക്കറ്റ് റദ്ദാക്കി വിമാനത്തിൽ നിന്നു പുറത്താക്കി. ഇയാൾക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണു വിമാനം യാത്ര തിരിച്ചത്.