ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുനെൽവേലി പാളയങ്കോട്ടയിൽ സഹോദരിയുടെ കാമുകനായ ദലിത് യുവാവിനെ വിവാഹക്കാര്യം ചർച്ച ചെയ്യാനെന്നു പറഞ്ഞു വിളിച്ചു വരുത്തി വെട്ടിക്കൊന്ന യുവാവ് പൊലീസിൽ കീഴടങ്ങി.
ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരനായ തൂത്തുക്കുടി സ്വദേശി സി.കവിൻ സെൽവ ഗണേഷാണ് (27) കൊല്ലപ്പെട്ടത്. കവിന്റെ കാമുകിയുടെ സഹോദരൻ സുർജിത്താണ് കീഴടങ്ങിയത്.
കവിനും സുർജിത്തിന്റെ സഹോദരിയും പ്രണയത്തിലായിരുന്നു. വ്യത്യസ്ത സമുദായക്കാരായതിനാൽ പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. ഇരുവരും പിൻവാങ്ങാൻ തയാറാകാത്തതോടെ സുർജിത് കവിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.
മുത്തച്ഛന്റെ ചികിത്സയ്ക്കായാണു കഴിഞ്ഞ ദിവസം കവിൻ കുടുംബാംഗങ്ങൾക്കൊപ്പം പാളയങ്കോട്ടയിലുള്ള സിദ്ധ ഡോക്ടറായ കാമുകിയുടെ ക്ലിനിക്കിൽ എത്തിയത്. ഇതറിഞ്ഞു സ്ഥലത്തെത്തിയ സുർജിത് വിവാഹ വിവരം സംസാരിക്കാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോവുകയും ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നു കയ്യിൽ കരുതിയ കത്തിയുപയോഗിച്ചു വെട്ടുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ശേഷം സുർജിത് കടന്നു കളഞ്ഞു.
സഹോദരിയുമായി സംസാരിക്കരുതെന്നു താക്കീത് ചെയ്തിട്ടും കവിൻ സമ്മതിക്കാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സുർജിത് പൊലീസിനോട് പറഞ്ഞു. സുർജിത്തിന്റെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നു കവിന്റെ കുടുംബം ആരോപിച്ചു. ഇവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.





