പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിലേക്ക് അതിക്രമിച്ചുകയറി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. സന്ദീപിനെ ഇടിച്ച് പരിക്കേൽപ്പിച്ച ആർ.ടി ഓഫീസിലെ ഏജന്റ് പിടിയിൽ. ഈരാറ്റുപേട്ട ആർ.ടി ഓഫീസിലെ ഏജന്റ് പട്ടൂർ പറമ്പിൽ മാഹിൻ (31) ആണ് പിടിയിലായത്.
തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിലേക്കാണ് മാഹിൻ അതിക്രമിച്ചു കയറിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 2.30നായിരുന്നു ആക്രമണം. വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണമെന്ന് പറഞ്ഞാണ് മാഹിൻ ഓഫീസിലെത്തിയത്. ഓഫീസ് സമയം കഴിഞ്ഞുവെന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. സന്ദീപ് പറഞ്ഞതോടെയാണ് ആക്രമിച്ചത്.
പെട്ടെന്ന് ദേഷ്യപ്പെട്ട മാഹിൻ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞശേഷമാണ് കയ്യിലിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ച് സന്ദീപിനെ ഇടിച്ചത്. സംഭവം കണ്ടതോടെ ഓടിക്കൂടിയ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും അടുത്തുള്ള ഓഫീസുകളിലെ ജീവനക്കാരും ചേർന്നാണ് മാഹിനെ പിന്തിരിപ്പിച്ചത്. തിരുവല്ല പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെറ്റിക്ക് പരിക്കേറ്റ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





