കാഞ്ഞങ്ങാട്: ചോക്‌ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. മുന്നാട് വട്ടംതട്ടയിലെ ബി. ആദർശിനെ (28) ആണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ജീവപര്യന്തം തടവിന് പുറമേ 20 വർഷത്തെ തടവും 11,000 രൂപ പിഴയും വിധിച്ചു. എസ്‌സി/എസ്ടി പിഒഎ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. പോക്‌സോ ആക്ട് പ്രകാരമാണ് 20 വർഷത്തെ തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2023 ജൂലായ് നാലിനാണ് പീഡനം നടന്നത്. ബേഡകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്എംഎസ് ഡിവൈഎസ്‌പി എ. സതീഷ്‌കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.





