കേരളത്തിൽ ഇന്നും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് വില 9,100 രൂപയിലെത്തി. 360 രൂപ താഴ്ന്ന് 72,800 രൂപയാണ് പവൻവില. ഇന്നലെയും ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് ഇന്നും കേരളത്തിൽ വില കുറഞ്ഞതെങ്കിലും ആശ്വസിക്കാൻ വകയില്ലെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ഔൺസിന് ഇന്നലെ 3,370 ഡോളറായിരുന്ന രാജ്യാന്തര വില ഇന്നൊരു ഘട്ടത്തിൽ 3,325 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 3,339 ഡോളറിൽ. രാജ്യാന്തര വില കൂടുതൽ ഉയർന്നാൽ കേരളത്തിലെ വിലയും കൂടും.
എന്തുകൊണ്ടാണ് ഈ ചാഞ്ചാട്ടം?
യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടിയതോടെ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങി. ഇതാണ് രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിച്ചത്. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടുതൽ രാജ്യങ്ങൾക്കുമേൽ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതും യുഎസിന് അതേ നാണയത്തിൽ തിരിച്ചടി നൽകാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കവും രാജ്യാന്തര സാമ്പത്തികരംഗത്ത് ആശങ്ക വിതയ്ക്കുന്നു.
ട്രംപ് യുഎസിന്റെ മാത്രം നേട്ടം ലക്ഷ്യമിട്ടാണ് തീരുവ പ്രഖ്യാപനം നടത്തുന്നത്. ഇതാണ് മറ്റു രാജ്യങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതും. ഈ സാഹചര്യത്തിൽ സ്വർണത്തിനു വീണ്ടും ‘സുരക്ഷിതനിക്ഷേപം’ എന്ന സ്വീകാര്യത കിട്ടുന്നതാണ് വില തിരിച്ചുകയറാൻ പ്രധാന കാരണം.
കേരളത്തിൽ ഇന്ന് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ താഴ്ന്ന് 7,500 രൂപയായി. മറ്റു ചില കടകളിൽ വില 35 രൂപ കുറഞ്ഞ് 7,465 രൂപ. ചില അസോസിയേഷനുകൾ ഏതാനും നാളുകളായി 18 കാരറ്റിനും വെള്ളിക്കും വ്യത്യസ്ത വിലയാണ് കേരളത്തിൽ നിശ്ചയിക്കുന്നത്. നേരത്തേ 22 കാരറ്റ് സ്വർണത്തിനും പലവില പലദിവസങ്ങളിലും നിശ്ചയിച്ചിരുന്നെങ്കിലും ഇപ്പോൾ ഭിന്നതയില്ല. ഏകീകൃത വിലയാണ് എല്ലാ ജ്വല്ലറികളും പിന്തുടരുന്നത്. ഗ്രാമിന് 122 രൂപയാണ് ഇന്നു വെള്ളിവില എല്ലാ ജ്വല്ലറികളും. ഇന്നു കുറഞ്ഞത് ഒരു രൂപ.





