കർണാടകയിൽ വീണ്ടും തീവ്ര ഹിന്ദുത്വ വാദികളുടെ അഴിഞ്ഞാട്ടം; പളളി കമ്മിറ്റി സെക്രട്ടറിയായ എസ്കെഎസ്എസ്എഫ് പ്രവർത്തകനെ ബജ്റംഗ്ദൾ വെട്ടിക്കൊന്നു; പ്രദേശത്ത് സംഘർഷാവസ്ഥ; നാളെ ബന്ദ്

0
2033

മംഗളൂരു: കർണാടകയിൽ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും തീവ്ര ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. മംഗളൂരുവിൽ എസ്കെഎസ്എസ്എഫ് പ്രവർത്തകനെ ബജ്റംഗ്ദൾ അക്രമികൾ വെട്ടിക്കൊന്നു.  കോൽത്തമജലിൽ നിന്നുള്ള റഹീം ആണ് കൊല്ലപ്പെട്ടത്. ബണ്ട്വാളിലെ ഇരകൊടിയിൽ മണൽ ഇറക്കുന്നതിനിടെ ആണ് ക്രൂരമായ കൊലപാതകം. ബൈക്കിൽ എത്തിയ അക്രമികൾ ആണ് കൃത്യം നടത്തിയത്.

പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന റഹീം, മസ്ജിദ് കോൽത്തമജലു അദ്ദൂരിന്റെ സെക്രട്ടറി കൂടിയായിരുന്നു. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകന്  പരുക്കേറ്റു. ഇദ്ദേഹത്തെ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്. ബണ്ട്വാൾ റൂറൽ പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെത്തുടർന്ന് ആശുപത്രിക്ക് പുറത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.  രോഷാകുലരായ ജനക്കൂട്ടം തടിച്ചുകൂടി. ദക്ഷിണ കന്നഡ ജില്ലാ വഖഫ് ഉപദേശക സമിതി പ്രസിഡന്റ് നാസിർ ലക്കിസ്റ്റാർ ഉൾപ്പെടെയുള്ള സമുദായ നേതാക്കൾ സ്ഥലത്തെത്തി. 


കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ദക്ഷിണ കന്നഡയിൽ മുസ്ലിം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ ആശുപത്രിയും ആക്രമണ സ്ഥലവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുറ്റക്കാർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി.