കാറിൻ്റെ വിൻഡ് ഷീൽഡ് തുണിവെച്ച് മറച്ചു; ഹരിയാനയിൽ ഒരു കുടുംബത്തിലെ 7 പേർ കാറിനുള്ളിൽ മരിച്ച നിലയിൽ

0
866

വഴിയാത്രാക്കാരനാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടബാധ്യത മൂലമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പ്രവീൺ മിത്തൽ, മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരായിരുന്നു വിഷം കഴിച്ച് മരിച്ചത്. ഡെറാഡൂൺ സ്വദേശികളായ ഇവർ പഞ്ച്കുലയിലെ ബാഗേശ്വർ ധാമിൽ ഒരു ആത്മീയ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.

തുടർന്ന് വീട്ടിലേക്ക് പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ പഞ്ച്കുലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ വിൻഷീഡ് തുണി ഉപയോഗിച്ച് മറച്ച നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ പുനീത് റാണ അവിടേക്ക് എത്തുകയും തുടർന്ന് അവശനിലയിൽ കാറിനകത്തിരുന്ന പ്രവീൺ മിത്തലിനെ പുറത്തിറക്കുകയായിരുന്നു. “ഞാൻ വിഷം കഴിച്ചതിനാൽ അഞ്ച് മിനിറ്റിനുള്ളിൽ മരിക്കും,” അതിനാൽ തനിക്ക് കുറച്ച് വെള്ളം തരാൻ
അദ്ദേഹം പ്രദേശവാസിയോട് ആവശ്യപ്പെട്ടു.

ഉടൻ തന്നെ പുനീത് റാണ മറ്റ് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം ആത്മഹത്യ ചെയ്ത മറ്റുള്ളവർ കാറിൽ ഛർദിച്ച നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് കൃത്യസമയത്ത് എത്തിയെന്നും ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസി കൂട്ടിചേർത്തു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തിയിട്ടുണ്ട്. തെളിവുകൾ എല്ലാം ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹിമാദ്രി കൗശിക് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പഞ്ച്കുലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.