നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരൻ എന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാ വിധിയിൽ നാളെ വാദം നടക്കും. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117–ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേഡല്‍ ജിന്‍സൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്. 

തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. മഴു ഉപയോഗിച്ചു തലയ്ക്കു വെട്ടിയാണ് പ്രതി രാജയെ കൊന്നതെന്നാണ് പൊലീസ് നിഗമനം. ശരീരത്തിലെ ഒൻപതു മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു കേഡലിനെതിരെ ചുമത്തിയത്.

കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് വെട്ടിനുറുക്കിയശേഷം കത്തിക്കുകയായിരുന്നു. നന്തന്‍കോട്ടുനിന്നാണ് പ്ലാസ്റ്റിക് ഷീറ്റും ഡെറ്റോളും മറ്റും പ്രതി വാങ്ങിയത്. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്ന് പ്രതിക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്നു മൃതദേഹങ്ങള്‍ വീടിനുള്ളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചു പ്രതി ചെന്നൈയിലേക്കു രക്ഷപ്പെട്ടു. ചെന്നൈയിലെ ഹോട്ടലില്‍നിന്നു പ്രതിയെ പിടികൂടുമ്പോള്‍ പൊള്ളലേറ്റ 31 പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു.

അറസ്റ്റിലായശേഷം പ്രതി നിരന്തരം മൊഴി മാറ്റിപ്പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരെ വലച്ചിരുന്നു. പ്ലസ് ടു മാത്രം പാസായ കേഡലിനു വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പിതാവില്‍നിന്ന് അവഗണന നേരിട്ടിരുന്നു. പിതാവിനോടു കടുത്ത വിരോധമായിരുന്നു. അവഗണനയില്‍ പ്രതിഷേധിച്ചു രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണു താന്‍ കൊല നടത്തിയതെന്ന മൊഴിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നത്. ആത്മാവിനെ ശരീരത്തില്‍നിന്നു വേര്‍പെടുത്തുന്ന പരീക്ഷണമായ ആസ്ട്രല്‍ പ്രൊജക്‌ഷന്‍ ചെയ്യുന്നതിനിടെയാണു കൊല നടത്തിയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു.