ഊണ് കഴിക്കുന്നതിനിടെ മുഖത്ത് മുളകുപൊടി വിതറി; കറിക്കത്തി കൊണ്ട് 10 തവണ കുത്തി: മുൻ ഡിജിപിയെ കൊലപ്പെടുത്തിയതിനു കാരണം വസ്തു തർക്കമെന്നു സൂചന

0
972

ബെംഗളൂരു: മുൻ ഡിജിപി ഓം പ്രകാശിനെ (68) ഭാര്യ പല്ലവി കൊലപ്പെടുത്തിയതിനു കാരണം വസ്തു തർക്കമെന്നു സൂചന. സഹോദരിക്ക് വസ്തു എഴുതിക്കൊടുത്ത നടപടിയെ എതിർത്ത പല്ലവി മകൻ കാർത്തികേഷിന്റെ പേരിൽ സ്ഥലം വാങ്ങിയതിനെയും ചോദ്യം ചെയ്തിരുന്നു.

ഓംപ്രകാശിന്റെ മറ്റൊരു ബന്ധത്തെച്ചൊല്ലിയും വഴക്ക് പതിവായിരുന്നു. സഹോദരിക്ക് നൽകിയ ഭൂമി തന്റെ പേരിലാക്കാൻ പല്ലവി നിരന്തരം സമ്മർദം ചെലുത്തിയെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ ഉൾപ്പെടെ കുടുംബത്തിന് കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ട്. വസ്തു തർക്കത്തിൽ ഓംപ്രകാശിനെതിരെ കേസ് എടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് നേരത്തേ പല്ലവി പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തിയിട്ടുണ്ട്.

ഞായറാഴ്ച ഊണ് കഴിക്കുന്നതിനിടെ തർക്കമുണ്ടായപ്പോൾ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കറിക്കത്തി കൊണ്ട് വയറ്റിലും കഴുത്തിലും പല്ലവി 10 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് മകൾ കൃതി വീട്ടിലുണ്ടായിരുന്നെങ്കിലും അവരുടെ പങ്ക് വ്യക്തമല്ല. ‘ ആ രാക്ഷസനെ അവസാനിപ്പിച്ചു’എന്നു വെളിപ്പെടുത്തി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് പല്ലവി വിഡിയോ കോൾ ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.

പല്ലവി 12 വർഷമായി സ്കീസോഫ്രീനിയ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് മകൻ കാർത്തികേഷ് നൽകിയ പരാതിയിലുണ്ട്. ഭർത്താവ് തോക്കുമായി വന്നു തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള മകൾ കൃതിയും അമ്മയെ പിന്തുണച്ചു. ഇതോടെ, ഒരാഴ്ചയായി ഓംപ്രകാശ് സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. 18ന് മകളാണ് പിതാവിനെ നിർബന്ധിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

നാലുനില വീട്ടിൽ മകനു മാത്രമാണ് ഒരു നില. സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ഓംപ്രകാശിന്റെ മൃതദേഹം വിൽസൻ ഗാർഡൻ ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിച്ചു. കാർത്തികേഷ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. പൊലീസ് ഗൺസല്യൂട്ടോടെ ആയിരുന്നു സംസ്കാരം.