ചെന്നൈ: ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ തെറ്റായ ഒടിപി നല്‍കിയതിന്റെ പേരിൽ പിതാവ് വഴക്കുപറഞ്ഞെതിനെ തുടർന്ന് തമിഴ്നാട്ടില്‍ നീറ്റ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വിലുപ്പുരം സ്വദേശിനി ഇന്ദു (19) ആണ് മരിച്ചത്.
ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയായിരുന്ന പിതാവ് മകളെ വിളിച്ച് ഫോണില്‍ വന്ന ഒടിപി പറയാന്‍ ആവശ്യപ്പെട്ടു. പെൺകുട്ടി രണ്ടുതവണ പറഞ്ഞുകൊടുത്ത ഒടിപിയും തെറ്റിപ്പോയതിനാൽ അപേക്ഷ സമർപ്പിക്കാനായില്ല. പിന്നീട് അപേക്ഷ നൽകിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയ പിതാവ് മകളെ വഴക്കുപറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം നടത്താനാകുമോ എന്ന ആശങ്ക മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഈ വാദം പോലീസ് തള്ളിക്കളഞ്ഞു.
പ്ലസ്ടു പഠനത്തിനു ശേഷം പെണ്‍കുട്ടി പുതുച്ചേരിയിലെ സ്വകാര്യ പരിശീലനകേന്ദ്രത്തില്‍ നീറ്റ് കോച്ചിങിന് പോയിരുന്നു. കഴിഞ്ഞവര്‍ഷം പരീക്ഷ എഴുതിയിരുന്നെങ്കിലും അഡ്മിഷൻ ലഭിച്ചിരുന്നില്ല.





