അറബ് രാജ്യങ്ങള്‍ മുമ്പ് ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്, അതൊക്കെ മാന്യമായി, മനുഷ്യനായി പരിഗണിച്ച് തന്നെ; പക്ഷേ കൈയും കാലും ചങ്ങലക്കിട്ട് സൈനികവിമാനത്തിലെ നാടുകടത്തല്‍ ആദ്യം:  ട്രംപിന്റെ മനുഷ്യത്വമില്ലായ്മ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

0
1409

ട്രംപിനെ സ്വന്തം സുഹൃത്തായി (മൈ ഫ്രണ്ട്) കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനവും ചർച്ച

യു.എസ്സില്‍നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ കുടിയേറ്റക്കാരോടുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പെരുമാറ്റത്തെച്ചൊല്ലി സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ച. സഊദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ കുടിയേറ്റ നിയമം കടുപ്പിക്കുന്നതിന് മുമ്പായി ആയിരങ്ങളെയായിരുന്നു ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് കയറ്റിവിട്ടിരുന്നത്. അറബ് നാടുകളുള്‍പ്പെടെയുള്ളവര്‍ ഇന്ത്യക്കാരോട് കാണിച്ച പെരുമാറ്റത്തിന് നേര്‍വിപരീതമാണ് ഇന്ത്യന്‍ കുടിയേറ്റക്കാരോട് യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചെയ്തതെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒപ്പം, ട്രംപിനെ സ്വന്തം സുഹൃത്തായി (മൈ ഫ്രണ്ട്) കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യക്കാരോടുള്ള യു.എസ് ഭരണകൂടത്തിന്റെ അനീതിയില്‍ ഇതുവരെ പ്രതികരിക്കാതിരുന്നതും അതേസമയം തങ്ങളുടെ നാട്ടിലെ കുടിയേറ്റക്കാരെ സൈനികവിമാനത്തില്‍ കൊണ്ടുവരാനുള്ള നീക്കം കാനഡ തടഞ്ഞതും ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ സോഷ്യല്‍മീഡിയ വിമര്‍ശനം ഉയര്‍ത്തുന്നത്.

യാത്രാവിമാനങ്ങളെ അപേക്ഷിച്ച് യുദ്ധവിമാനങ്ങളില്‍ സൗകര്യം പരിമിതമാണ്. താമസം അതീവദുഷ്‌കരവുമാണ്. ശരിയായ ഇരിപ്പിടങ്ങളോ മതിയായ ടോയ്‌ലറ്റുകളോ ഇല്ലാത്ത വിമാനത്തില്‍ യുദ്ധത്തടവുകാരെപ്പോലെയാണ് ഇന്നലെ പഞ്ചാബിലെ അമൃത്സറില്‍ 200ലേറെ ഇന്ത്യക്കാര്‍ വന്നിറങ്ങിയത്. 40 ഓളം മണിക്കൂറിലേറെ നേരമാണ് ഇവര്‍ വിമാനത്തില്‍ കഴിഞ്ഞത്. 20 മണിക്കൂറില്‍ താഴെയാണ് യു.എസില്‍നിന്ന് ഇന്ത്യയിലേക്കുള്ള സാധാരണ വിമാനയാത്രാ സമയം. എന്നാല്‍ ജര്‍മനിയില്‍ ഇന്ധനംനിറക്കുന്നതിന് വേണ്ടി നിര്‍ത്തിയിട്ടതാണ് ഇത്രയും സമയം ഇന്ത്യക്കാര്‍ വിമാനത്തിനുള്ളില്‍ ദുരതമനുഭവിക്കാന്‍ കാരണം.

യാത്രക്കാര്‍ യു.എസ് ഇമിഗ്രേഷന്‍ വകുപ്പില്‍നിന്ന് കടുത്ത മനുഷ്യാവകാശലംഘനമാണ് നേരിട്ടത്. യാത്രക്കാരുടെ കൈകളിലും കാലിലും ചങ്ങലയിടുകയും കഷ്ടിച്ച് നടക്കാന്‍ മാത്രം കഴിയുന്നവിധത്തില്‍ ബന്ധിക്കുകയുംചെയ്തു. യാത്രക്കാര്‍ പ്രയാസപ്പെട്ട് നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമാനതരത്തിലുള്ള നീക്കം യു.എസുമായി ഉടക്കിനില്‍ക്കുന്ന അയല്‍രാഷ്ട്രമായ കാനഡയിലെ കുടിയേറ്റക്കാരോടും ചെയ്യാന്‍ നോക്കിയെങ്കിലും വിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ, സ്വന്തം പൗരന്മാര്‍ക്ക് അന്തസ്സോടെ കാനഡയില്‍ ഇറങ്ങാന്‍ അവസരം കൈവരികയായിരുന്നു.

അറബ് നാടുകളിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍

ഒരുകാലത്ത് ദിവസങ്ങളുടെ മാത്രം കാലാവധിയുള്ള ഉംറ വിസയിലും വിസിറ്റ് വിസയും സഊദിയിലേക്ക് പോകുകയും കാലാവധി കഴിഞ്ഞാലും അവിടെ തന്നെ തങ്ങി ജോലിചെയ്ത് പണം സ്വന്തമാക്കുകയും ചെയ്യുന്ന രീതി ഇന്ത്യക്കാരില്‍ വ്യാപകമായിരുന്നു. പലരും ഇത്തരത്തില്‍ രണ്ടുവര്‍ഷത്തോളം ജോലിചെയ്യുന്നതോടെ സഊദി പൊലിസിന് ‘പിടുത്തം’ നല്‍കി നാട്ടിലേക്ക് വരാറാണ് പതിവ്. ഇത്തരത്തില്‍ പിടികൂടുന്നവരോട് യാതൊരുവിധത്തിലുള്ള മനുഷ്യാവകാശ ലംഘനവും സഊദി പൊലിസോ ജയിലധികൃതരോ കാണിക്കാറുണ്ടായിരുന്നില്ല. 

പിടിക്കപ്പെടുന്നതോടെ അവരുടെ രേഖകൾ പരിശോധിക്കും. ഇഖാമയുൾപ്പെടെയുള്ള രേഖകളില്ലെങ്കിൽ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത കുടിയേറ്റക്കാരാണെങ്കിൽ, കുടിയേറ്റക്കാരന്റെ രാജ്യവുമായി ബന്ധപ്പെട്ട് അവിടത്തേക്കുള്ള അടുത്ത വിമാനം അന്വേഷിക്കും. അതിൽ കയറ്റിവിടുകയാണ് പതിവ്. പിടിക്കപ്പെടുന്നവരെ വിമാനസമയം വരെ ജയിലിലേക്ക് മാറ്റും. തുടർന്ന് മറ്റ് തടവുകാർക്കെല്ലാം ലഭിക്കുന്നതുപോലുള്ള ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും ഇവർക്ക് ലഭ്യമാക്കും. ഒരുദിവസം മുതൽ ഒരാഴ്ചവരെയാണ് ഇത്തരത്തിൽ സാധാരണ ഓരോ കുടിയേറ്റക്കാരനും ജയിലുകളിൽ കഴിയാറ്. സഊദിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിൽ കുടിയേറ്റനിയമം കർശനമാക്കിയതിനാൽ നിയമവിരുദ്ധമായി ഇന്ത്യക്കാർ ഈ രാജ്യങ്ങളിൽ തങ്ങുന്നത് ഏറെക്കുറേ ഇല്ലാതായിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റക്കാർക്കായി നിലവിൽ അറബ് രാജ്യങ്ങളിൽ പൊതുമാപ്പ് രീതിയും ഉണ്ട്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക