ചിന്നിച്ചിതറി മൃതദേഹങ്ങൾ, ഉള്ളുലക്കുന്ന ദൃശ്യങ്ങൾ; തീവണ്ടി പാഞ്ഞുകയറിയത് പാളത്തിൽ നിന്നവർക്ക് നേരെ

0
1029

പുകപടരുന്നത് കണ്ടതോടെ നിര്‍ത്തിയ പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു. ഇവര്‍ ഇറങ്ങിയോടി നിന്നിരുന്ന ട്രാക്കിലേക്ക് എതിര്‍ ദിശയിലൂടെ കര്‍ണാകട എക്‌സപ്രസ് വന്നതാണ് അപകടത്തിനിടയാക്കിയത്

മുംബൈ: ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍… പരിക്കേറ്റവരുടെ നിലവിളി… ചോര വീണ റെയില്‍പ്പാളങ്ങള്‍. ശരിക്കും ഒരു ദുരന്തഭൂമിയാണ് മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ തീവണ്ടി ദുരന്തം നടന്ന പ്രദേശം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും എത്രപേരാണ് മരണപ്പെട്ടത് എന്ന കാര്യത്തില്‍ പൂര്‍ണമായ സ്ഥിരീകരണത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാരിനോ റെയില്‍വേയ്‌ക്കോ സാധിച്ചിട്ടില്ല.

നിലവില്‍ പതിനൊന്ന് പേര്‍ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക. എന്നാല്‍ അതിലേറെ പേര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വന്ന പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. ഇവരെ കര്‍ണാടക എക്‌സ്പ്രസാണ് ഇടിച്ചത്.

പുകപടരുന്നത് കണ്ടതോടെ നിര്‍ത്തിയ പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു. ഇവര്‍ ഇറങ്ങിയോടി നിന്നിരുന്ന ട്രാക്കിലേക്ക് എതിര്‍ ദിശയിലൂടെ കര്‍ണാകട എക്‌സപ്രസ് വന്നതാണ് അപകടത്തിനിടയാക്കിയത്. പതിനാറിലേറെ ആളുകള്‍ക്ക് ഗുരതരമായി പരിക്കേറ്റതായാണ് വിവരം.

ജല്‍ഗാവ് ജില്ലയിലെ പചോറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മുംബൈയില്‍ നിന്ന് 400 കിലോമീറ്ററിലേറെ ദൂരത്താണ് പചോറ. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് പുഷ്പക് എക്‌സ്പ്രസ് ഇവിടെ നിര്‍ത്തിയത്‌. ഇതോടെ യാത്രക്കാര്‍ വണ്ടിയില്‍നിന്ന് പുറത്തേക്കിറങ്ങിയോടി. ഇവരില്‍ ചിലര്‍ തൊട്ടടുത്ത ട്രാക്കിലേക്ക് ഇറങ്ങി നിന്നിരുന്നു. ഇതിലൂടെ കര്‍ണാടക എക്‌സ്പ്രസ് വന്നതാണ് അപകടത്തിലിടയാക്കിയതെന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന വണ്ടിയാണ് കര്‍ണാടക എക്‌സ്പ്രസ്.

ചിന്നിച്ചിതറിയ മൃതദേങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജനും ജല്‍ഗാവ് പോലീസ് സൂപ്രണ്ടും ഉള്‍പ്പടെയുള്ളവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംഭവം വേദനാജനകമാണെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എക്‌സില്‍ കുറിച്ചു.