ലൈംഗികാതിക്രമക്കേസ്: നടി പരാതി നൽകാൻ വൈകി, കേസ് റദ്ദാക്കണമെന്ന് രഞ്ജിത്ത്

0
631

കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് ഹൈകോടതിയിൽ. 2009ൽ നടന്നതായി പറയുന്ന സംഭവത്തിൽ 2024 ഓഗസ്റ്റ് 26നാണ് പരാതി നൽകിയത്. പരാതിയിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തനിക്കെതിരെ നിലനിൽക്കില്ലെന്നും ഹരജിയിൽ രഞ്ജിത്ത് പറയുന്നു.

ഹോട്ടൽ മുറിയിൽ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്ലസ് ടു വിദ്യാർഥിനി ആയിരിക്കെ 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്.

പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്‌പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി വെളിപ്പെടുത്തിയിരുന്നു. സ്‌പർശനം കഴുത്തിലേക്ക് നീണ്ടതോടെ നടി മുറിയിൽ നിന്നിറങ്ങി. പിന്നീട് സിനിമയിൽ അഭിനയിക്കാതെ തിരിച്ചുപോയെന്നും നടി പറഞ്ഞിരുന്നു.

എന്നാൽ, താൻ ഇരയാണെന്നായിരുന്നു ആരോപണങ്ങളോട് രഞ്ജിത്തിന്റെ പ്രതികരണം. പിന്നാലെയാണ് നടി പൊലീസിൽ പരാതി നൽകിയത്.