ജിദ്ദ: ആരോഗ്യ രംഗത്ത് ലോകോത്തര നിലവാരത്തിൽ നിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പരിമിതി സാംക്രമിക രോഗ നിർണയത്തിനുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് ഇല്ല എന്നതാണെന്നും ഇത് ഉടനെ യഥാർഥ്യമാക്കണമെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
2018- ൽ കോഴിക്കോട്ടും കൊച്ചിയിലും കണ്ടെത്തിയ നിപ്പ വൈറസ് ബാധയെ തുടർന്നു രോഗ നിർണയത്തിന് എടുക്കുന്ന കാലതാമസവും സാമ്പത്തിക ചെലവും കുറക്കുന്നതിന് അടിയന്തിരമായി ഒരു അത്യാധുനിക വൈറോളജി ഇൻസ്റ്റിട്യൂട്ട് സംസ്ഥാനത്ത് തുടങ്ങണമെന്ന ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപെട്ടിരുന്നു. ശേഷം സംസ്ഥാന സർക്കാർ ആലപ്പുഴയിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുവാൻ തീരുമാനമെടുത്തു പ്രവർത്തി തുടങ്ങുകയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതായ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് 2020-ൽ കൊവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുമായുള്ള ടെലിവിഷൻ ചർച്ചയിൽ ജിദ്ദ കെഎംസിസി ജനറൽ സെക്രെട്ടറി അബൂബക്കർ അരിമ്പ്ര പ്രസ്തുത വൈറോളജി ഇന്സ്ടിട്യൂട്ടിന്റെ അവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോൾ മന്ത്രി കേരളത്തിലെ വൈറോളജി ഇൻസ്റ്റിട്യൂട്ട് പൂർണമായും പ്രവർത്തന സജ്ജമാണെന്നും സംസ്ഥാനത്തിന് ഇനി ഏത് വിധത്തിലുള്ള വൈറൽ രോഗ നിർണയത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയതായി വീണ്ടും കോഴിക്കോട് നിപ്പ വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സാമ്പിളുകൾ പൂനയിലെ നാഷണൽ വൈറോളജി ഇന്സ്ടിട്യൂട്ടിലേക്ക് അയച്ചാണ് രോഗ നിർണയം ഉറപ്പ് വരുത്തുന്നത് എന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോർജ് മീഡിയകൾക്ക് നൽകിയ അഭിമുഖം ഏറെ കൊട്ടിഘോഷിച്ച സംസ്ഥാനത്തിന്റെ വൈറോളജി ലാബ് ഇനിയും പൂർണമായി യാഥാർഥ്യമായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. തുടരെയുള്ള വൈറൽ രോഗങ്ങളെ എത്രയും വേഗം തിരിച്ചറിഞ്ഞു പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ത്വരിതപ്പെടുത്തുന്നതിന് കേവലം പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ സംസ്ഥാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂർണതോതിൽ യാഥാർഥ്യമാക്കുന്നതിന് സർക്കാർ മുന്നോട്ട് വരണമെന്നും കെഎംസിസി സെൻട്രൽ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു .
കോവിഡ് മഹാമാരിമൂലം നാട്ടിൽ വന്നു പ്രയാസപ്പെടുന്ന പ്രവാസികൾക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ ധന സഹായം, കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പ്രവാസി പെൻഷൻ വർധന തുടങ്ങി എല്ലാ കാര്യങ്ങളും പ്രഖ്യാപനങ്ങളിലൊതുക്കിയ സംസ്ഥാന സർക്കാർ നടപടി അപലപനീയമാണ്. പ്രവാസികൾ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പ്രസ്തുത പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര ഭരണത്തിലിരുന്നു കൊണ്ട് സംഘ് പരിവാർ ഇന്ത്യ മഹാരാജ്യം കഴിഞ്ഞ കാലങ്ങളിൽ നേടിയെടുത്ത എല്ലാ നന്മകളെയും ബഹുസ്വരതെയും നശിപ്പിച്ചതായി യോഗം കുറ്റപ്പെടുത്തി. കാലാകാലങ്ങളിലായി കേരളം നേടിയെടുത്ത ആരോഗ്യ രംഗത്തെയും, വിദ്യാഭ്യാസ – വികസന ജനാതിപത്യ – മതേതര രംഗത്തെയും ജനപ്രീതി സംസ്ഥാന ഭരണത്തിലിരുന്നു കൊണ്ട് പിണറായി സർക്കാർ നശിപ്പിച്ചു കൊണ്ടിരിക്കയാണെന്നും യോഗം കുറ്റപ്പെടുത്തി. ഭരണ മികവിൽ സർക്കാർ ഖജനാവിലേക്ക് ഒരു നയാ പൈസ ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയാതെ കെ എസ് ആർ ടി സി യിൽ പോലും കള്ള് കച്ചവടം നടത്തി വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാർ കേരള ജനതക്ക് അപാനമാണെന്നും യോഗം അഭിപ്രായപെട്ടു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണത്തിൽ പോലും മദ്യശാലകളെ ഒഴിവാക്കി. എന്നാൽ ഇതര സംസ്ഥാനങ്ങളൊക്കെ കൊവിഡ് നിയന്ത്രണ വിധേയമാക്കിയിട്ടും സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കാനാവാതെ ഉഴലുകയാണ് ആരോഗ്യ മന്ത്രി.
സ്വാതന്ത്ര്യ സമരത്തിൽ രാജ്യത്തിന് വേണ്ടി ജീവനർപ്പിച്ച സമരപോരാളികളെ വെട്ടിമാറ്റിയും എം ബി ബി എസിനു പോലും സവർക്കാരെയും ഗോവൾക്കറെയും ആചാര്യന്മാരാക്കിയും ആർ എസ് എസും കേന്ദ്രസർക്കാരും ചരിത്രത്തെ വക്രീകരിക്കുമ്പോൾ പ്ലസ് ടു തുല്യതാ പരീക്ഷയിൽ ന്യൂന പക്ഷങ്ങൾ രാജ്യത്തിൻറെ ഐക്യത്തിന് ഭീഷണിയാണോ എന്ന ചോദ്യമുന്നയിച്ചു സംഘികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് പിണറായി സർക്കാർ. പരീക്ഷയിൽ ഇത്തരം ചോദ്യം ഉൾപ്പെടുത്തിയ സംഘി ഉദ്യോഗസ്ഥർക്കെതിരിലോ, സി.പി.ഐ നേതാവ് ആനി രാജ ഉന്നയിച്ച പൊലീസിലെ ആർ.എസ്.എസ് ലോബിക്കെതിരെയോ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ധൈര്യപ്പെടുന്നില്ല.
ന്യൂന പക്ഷങ്ങൾ ആവശ്യത്തിലധികം നേടി എന്ന് ആരോപണമുന്നയിക്കുന്നവർക്ക് മുഴുവൻ ന്യൂനപക്ഷ സംഘടനകളും നിരന്തരമായി ആവശ്യപ്പെട്ടിട്ടും സർക്കാരിന്റെ കയ്യിലുള്ള ന്യൂനപക്ഷങ്ങൾ നേടിയ യഥാർത്ഥ കണക്കുകൾ പുറത്ത് വിടാതെ മറച്ചു വെച്ച് നൂറു ശതമാനം അവർക്ക് അവകാശപെട്ടത് മറ്റുള്ളവർക്ക് കൂടി പങ്കു വെച്ച് കോടതി വിധിക്കെതിരെ അപ്പീൽ പോകാതെ ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന സർക്കാർ നടപടിയെ യോഗം അപലപിച്ചു.
യോഗത്തിൽ കെ എം സി സി സെൻട്രൽ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ, നിസാം മമ്പാട്, സി.കെ. റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, പി.സി.എ. റഹ്മാൻ ഇണ്ണി , എ.കെ.ബാവ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .




