രാഹുല്‍ ഗാന്ധിക്കെതിരായ കേസ്, അംബേദ്കര്‍ പരാമര്‍ശം: പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

0
619

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നും ഇരുസഭകളും പ്രക്ഷുബ്ദമാകും. രാഹുല്‍ ഗാന്ധിക്കെതിരായ കേസും അംബേദ്കര്‍ വിവാദവും ഉന്നയിച്ചാകും പ്രതിഷേധം. ഇന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി, പാര്‍ലമെന്റില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഇന്‍ഡ്യ സഖ്യ എംപിമാരെ ആക്രമിച്ച ബിജെപി അംഗങ്ങള്‍ക്ക് എതിരെ നടപടി എന്നിവ ആവശ്യപ്പെട്ടാകും പ്രതിപക്ഷ പ്രതിഷേധം.

സംഘര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ഡല്‍ഹി പൊലീസാണ് കേസ് എടുത്തത്. ബിജെപി എംപി നല്‍കിയ പരാതിയിലായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നാണ് സൂചന. അതേസമയം പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല. പ്രവേശന കവാടമായ മകര കവാടത്തിലുണ്ടായ ഉന്തിലും തള്ളിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുള്‍പ്പെട പരിക്കേറ്റിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആക്രമിച്ചു എന്ന് വ്യക്തമാക്കി ഭരണപക്ഷവും പ്രതിഷേധിക്കും. പാര്‍ലമെന്റ് കവാടങ്ങളില്‍ ധര്‍ണകള്‍ക്കും, പ്രകടനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് മറികടന്ന് പ്രതിപക്ഷം പ്രതിഷേധിക്കും.

അംബേദ്കറെ അപമാനിച്ച കോണ്‍ഗ്രസ് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷമാണ് മകരകവാടത്തില്‍ പ്രതിഷേധം തുടങ്ങിയത്. ഈ സമയം അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഒന്നിച്ച പ്രതിപക്ഷം ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. അംബേദ്കര്‍ പ്രതിമയില്‍ നിന്ന് പ്രകടനമായി പ്രതിപക്ഷം മകരകവാടത്തിലെത്തുമ്പോള്‍ വഴിയടച്ച് ഭരണപക്ഷസമരം തുടരുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അകത്തേയ്ക്ക് പോകാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇരുകൂട്ടരും നിലത്തിരുന്ന് മുദ്രാവാക്യം വിളിച്ചു.

മകരകവാടത്തിന്റെ പടികളിലൂടെ രാഹുല്‍ ഗാന്ധി ബലമായി അകത്തേയ്ക്ക് കയറാന്‍ ശ്രമിച്ചതും കുറേപ്പേര്‍ മറിഞ്ഞു വീണു. മൂന്ന് ബിജെപി എംപിമാര്‍ക്ക് പരിക്കേറ്റു. ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതേസമയം കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മകരകവാടത്തിന് ഇരുവശങ്ങളിലുമുള്ള മതിലില്‍ കയറി മുദ്രാവാക്യം മുഴക്കാനാരംഭിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടാണ് ഇവരെ താഴെ ഇറക്കിയത്.