ലക്നൗ: ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ രോഗിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ 37 കാരനായ ഡോക്ടർ അറസ്റ്റിലായി. വാടക കെട്ടിടത്തിൽ ആശുപത്രി നടത്തിവരികയായിരുന്ന വിജയ് കുമാർ ഗിരി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
സംഭവത്തെ തുടർന്ന് ആശുപത്രി സീൽ ചെയ്യാനും ഡോക്ടറുടെ ബിരുദം റദ്ദാക്കാനും സംസ്ഥാന ആരോഗ്യ മന്ത്രിയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ബ്രിജേഷ് പഥക് നിർദേശം നൽകി.
പനി ബാധിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് 19 വയസ്സുകാരിയായ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയെ തുടർന്ന്, പ്രതിയായ ഡോക്ടർക്കെതിരെ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. എസ്‌സി–എസ്ടി ആക്ടിലെ വകുപ്പുകളും ചുമത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ആശുപത്രി സീൽ ചെയ്തതായും അഡീഷനൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ട്വിങ്കിൾ ജെയിൻ പറഞ്ഞു. മെയ് 21നാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
ചികിത്സയ്ക്കായി ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഡോക്ടർ ഓപ്പറേഷൻ തിയറ്ററിലേക്കു തന്നെ വിളിച്ചു വരുത്തി. അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
