ആലപ്പുഴ: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. പ്രഖ്യാപനത്തിന് പിന്നാലെ ഒന്നും മിണ്ടാതെ രമേശ് ചെന്നിത്തല തലസ്ഥാനം വിട്ടു. തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാട്ടെ വീട്ടിലേക്ക് എത്തിയേക്കുമെന്ന് സൂചന.
മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ചെന്നിത്തല അറിയിച്ചതായും സൂചനയുണ്ട്. നിയമസഭാ കക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുത്തേക്കില്ല. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മറികടന്നാണ് വി.ഡി. സതീശനെന്ന ഒറ്റ പേരിലേക്ക് ഹൈക്കമാൻഡ് എത്തിയത്.
തൻ്റെ സീനിയോറിറ്റി പരിഗണിക്കാത്തതിലാണ് രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. പ്രഖ്യാപനത്തിന് തൊട്ടുമുൻപായി രമേശ് ചെന്നിത്തലയെ തീരുമാനം ഹൈക്കമാൻഡ് അറിയിച്ചിരുന്നു. അപ്പോൾ തന്നെ പ്രതിഷേധം ചെന്നിത്തല അറിയിച്ചിരുന്നു. അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ വിജയിച്ചാൽ മാത്രമാകും ചെന്നിത്തല ഇന്ന് ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുക.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കെ.സി. വേണുഗോപാൽ അഭിനന്ദനങ്ങളറിയിച്ചു. ഹൈക്കമാൻഡ് തെരഞ്ഞെടുത്ത വി.ഡി. സതീശന് അഭിനന്ദനം. സർക്കാരിനും മുഖ്യമന്ത്രിക്കും തൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എഐസിസിയുടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ.സിയുടെ പ്രതികരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
