ചെന്നൈ: ത്രില്ലർ സിനിമയെ ഓർമിപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ സി.ജോസഫ് വിജയ് ഇന്നു രാവിലെ 10നു തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ, 59 വർഷത്തിനു ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുകയാണ്. 1967 നു ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകും. കോൺഗ്രസിൽ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ്.രാജേഷ് കുമാർ, പി.വിശ്വനാഥൻ എന്നിവരാണു മന്ത്രിമാരാകുക.
ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. പിന്തുണ നൽകിയ പാർട്ടികളുടെ നേതാക്കളെയും കൂട്ടി നാലാം തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് പിന്തുണക്കത്തുകൾ കൈമാറി. ബുധനാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.
പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും. മറ്റു നേതാക്കളായ ആധവ് അർജുന, എൻ.ആനന്ദ്, സി.ടി.ആർ.നിർമൽ കുമാർ, കെ.എ.സെങ്കോട്ടയ്യൻ, കെ.അരുൺരാജ് എന്നിവർ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. ഇവരടക്കം സാധ്യതാ പട്ടികയിലുള്ള 8 പേർ മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
