ദത്തെടുത്ത പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; വെട്ടുകല്ല് വയറ്റിൽ വച്ചു, പ്രതിക്ക് 25 വർഷം തടവ്

1 Min Read

തലശ്ശേരി: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 7 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് 25 വർഷം അനുഭവിച്ചാൽ മതി.

കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ ചെമ്മന പറമ്പിൽ ശശികുമാറിനെയാണ് (65) തലശ്ശേരി പോക്സോ കോടതി ജ‍‍‍ഡ്ജി എം.ടി. ജലജ റാണി ശിക്ഷിച്ചത്. ഇയാളുടെ കൂടെ താമസിക്കുന്ന കേസിലെ രണ്ടാം പ്രതിയായ സ്ത്രീയെ വെറുതെ വിട്ടു.   

2016ലാണ് കേസിനാസ്പദമായ സംഭവം. ശശികുമാറിന്റെ കൂടെ താമസിച്ചിരുന്ന സ്ത്രീ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനമെന്നാണ് കേസ്. മുറിയിൽ പൂട്ടിയിട്ട് മൂന്ന് ദിവസത്തോളം പീഡിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതിനിടെ പെൺകുട്ടി ഗർഭിണിയായി. ശശികുമാർ കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ സഹായത്തോടെ ആശുപത്രിയിൽ വച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പെൺകുട്ടിയെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുകയായിരുന്നു. വെട്ടുകല്ല് എടുത്ത് വയറ്റിൽ വയ്ക്കുകയും ചെയ്തു. തുടർന്ന് രക്തസ്രാവമുണ്ടാകുകയും ഗർഭം അലസിപ്പോകുകയുമായിരുന്നു.

ഈ കുട്ടിയുടെ കൂടെ അനാഥാലയത്തിലായിരുന്ന മറ്റൊരു കുട്ടിയും ഇതേ വീട്ടിൽ അവധിക്കാലത്ത് ഫോസ്റ്റർ കെയർ ആയി താമസിക്കാൻ വന്നു. ഈ കുട്ടിയോടാണ് പീഡനത്തിരയായ വിവരം പറഞ്ഞത്. ശശികുമാർ തന്നെയും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഫോസ്റ്റർ കെയർ ആയി വന്ന കുട്ടി പറഞ്ഞു. പിന്നീട് ഫോസ്റ്റർ കെയർ ആയ കുട്ടി അനാഥാലയത്തിൽ തിരിച്ചെത്തിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്.

അനാഥാലയ അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പീഡനത്തിനിരയായ കുട്ടികൾ സഹോദരിമാരാണെന്നും തിരിച്ചറിഞ്ഞു. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ അമ്മ ശിശുഭവനങ്ങളിൽ ഏൽപ്പിച്ചതായിരുന്നു. പിന്നീട് പലയിടങ്ങളിലായാണ് കുട്ടികൾ ജീവിച്ചത്. അതിനാൽ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version