പുനലൂർ: കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികൾ വഴി പണംകടത്ത് വീണ്ടും. മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ പോലീസ് പിടിച്ചെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പുത്തൂർ പാട്ടീൽഹൗസിൽ ആനന്ദ് ലക്ഷ്മണൻ പാട്ടീലാണ് കസ്റ്റഡിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ കൊല്ലത്തേക്കുവന്ന ചെന്നൈ എഗ്മോർ തീവണ്ടിയിൽ നിന്നാണ് പണവുമായി ഇയാൾ പിടിയിലായത്. റെയിൽവേ പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ. പി.കെ. പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഇത്.
ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന ആനന്ദിന്റെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപ വീതമുള്ള 25 കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.
ആനന്ദിനെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്‌തെങ്കിലും പണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി പണവും കസ്റ്റഡിയിലെടുത്ത ആളെയും കോടതിയിൽ ഹാജരാക്കുമെന്നും എസ്.എച്ച്.ഒ. പറഞ്ഞു.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊല്ലം-ചെങ്കോട്ട പാതയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
കഴിഞ്ഞകൊല്ലം മാത്രം 1.8 കോടി രൂപയാണ് റെയിൽവേ പോലീസും റയിൽവേ സംരക്ഷണസേനയും ചേർന്ന് പുനലൂരിൽ പിടിച്ചെടുത്തത്. പക്ഷേ ഇതേവരെ പണത്തിന്റെ ഉറവിടം കണ്ടെത്താനോ ആർക്കുവേണ്ടിയാണ് പണം എത്തിക്കുന്നതെന്ന് കണ്ടെത്താനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
