കാസ്‌ഗഞ്ച്: മദ്യപാനത്തിനായി വെള്ളം കൊണ്ടുവരാൻ വിസമ്മതിച്ചതിന് ഒൻപത് വയസുകാരനെ വെടിവച്ച് കൊന്ന് ബന്ധു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിലുള്ള യകുത്ഗഞ്ച് എന്ന ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യശ്‌പാൽ (9) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
ബന്ധു വീട്ടിൽ പേരിടൽ ചടങ്ങിനായി എത്തിയതായിരുന്നു ഈ കുട്ടിയുടെ കുടുംബം. കുട്ടിയുടെ പിതാവും ബന്ധുക്കളും കൂട്ടം കൂടി മദ്യപിക്കുന്നതിനിടെ ബന്ധുക്കളിലൊരാൾ കുട്ടിയോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യശ്‌പാൽ അത് കേൾക്കാൻ കൂട്ടാക്കിയില്ല.
ഇതോടെ മദ്യലഹരിയിലായിരുന്ന പ്രതിക്ക് ദേഷ്യം പിടിക്കുകയും എണീറ്റ് വന്ന് ഒൻപത് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന് വയറിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. ആമാശയത്തിൽ വെടിയുണ്ട തറച്ചുകയറിയ കുട്ടിയെ ഗുരുതരാവസ്ഥയിൽ ആദ്യം കാസ്‌ഗഞ്ച് ജില്ലാ ആശുപത്രിയിലും, പിന്നീട് അലിഗഡിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ചയോടെയാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്ത് ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഖിട്ടോളി കനാൽ പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് തോക്ക് പിന്നീട് കണ്ടെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
