അബുദാബി: രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവുണ്ടായതോടെ ഗൾഫ് കറൻസികൾക്ക് എക്കാലത്തെയും ഉയർന്ന നിരക്ക്. യുഎഇ ദിർഹവുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 25.83 രൂപയിലെത്തി.
ശമ്പളം ലഭിച്ച സമയംകൂടിയായതിനാൽ റെക്കോർഡ് നിരക്കിന്റെ ആനുകൂല്യത്തിൽ നാട്ടിലേക്കു പണം അയയ്ക്കാൻ എക്സ്ചേഞ്ചുകളിൽ വൻ തിരക്കായിരുന്നു. സാധാരണ മാസാവസാനം ലഭിച്ചിരുന്ന ഇടപാടിൽ ഇത്തവണ 10 മുതൽ 25 % വരെ വർധനയുണ്ടായതായി വിവിധ എക്സ്ചേഞ്ചുകൾ സൂചിപ്പിച്ചു.
സാങ്കേതികവിദ്യ വികസിച്ചതോടെ പരമ്പരാഗത രീതിയിൽ എക്സ്‌ചേഞ്ച് കൗണ്ടറുകളിൽ നേരിട്ടെത്തി പണമയയ്ക്കുന്നവരുടെ എണ്ണത്തിൽ മുൻപത്തേക്കാൾ കുറവുണ്ടായിട്ടുണ്ട്. സർവീസ് ചാർജിലെയും വിനിമയ നിരക്കിലെയും വലിയ വ്യത്യാസവും ഇതിന് ആക്കം കൂട്ടി.
രാജ്യാന്തര നിരക്കിനെക്കാൾ 10 മുതൽ 15 ഫിൽസ് വരെ കുറച്ചാണ് പലപ്പോഴും എക്സ്‌ചേഞ്ചുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. എന്നാൽ മിക്ക ഓൺലൈൻ ആപ്പുകളും രാജ്യാന്തര നിരക്കോ അതിനോട് വളരെ അടുത്ത നിരക്കോ നൽകുന്നു. ഭൂരിഭാഗം എക്സ്‌ചേഞ്ചുകളും ഓരോ ഇടപാടിനും 23 ദിർഹം വരെ സർവീസ് ചാർജ് ഈടാക്കുമ്പോൾ, പല മൊബൈൽ ആപ്പുകളും പൂർണമായും സൗജന്യമായോ അല്ലെങ്കിൽ വളരെ ചെറിയ തുക മാത്രം ഈടാക്കിയോ ഇടപാട് നടത്തുന്നു. സ്മാർട്ട് ഫോൺ സൗകര്യമുള്ളവർ നേരിട്ടും, അല്ലാത്തവർ സുഹൃത്തുക്കളുടെ സഹായത്തോടെയും ആപ്പുകൾ വഴി പണമയച്ച് സേവനത്തുക ലാഭിക്കുന്നുണ്ട്.
ഒരു തവണ പണമയയ്ക്കുമ്പോൾ ലാഭിക്കുന്ന 23 ദിർഹവും മികച്ച എക്സ്ചേഞ്ച് റേറ്റും ചേരുമ്പോൾ സാധാരണക്കാരായ പ്രവാസികൾക്ക് അത് വലിയൊരു തുകയാണ്. കൂടാതെ എവിടെയിരുന്നും ഏതു സമയത്തും പണം അയയ്ക്കാമെന്നതും സേവനത്തെ ജനകീയമാക്കുന്നു. ഇതുമൂലം വിവിധ എക്സ്ചേഞ്ചുകളും മൊബൈൽ ആപ്പ് സേവനം നൽകിവരുന്നു. റെക്കോർഡ് നിരക്കിന്റെ ആനുകൂല്യം ലഭിച്ചതോടെ ഒറ്റദിവസം കൊണ്ട് ജിസിസി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയത്. ഇതേ നിരക്ക് തുടർന്നാൽ വരും ദിവസങ്ങളിലും പണമൊഴുക്കിന്റെ ശക്തികൂടും.

