വാഷിങ്ടൺ: ആഗോള വ്യാപാരത്തിലെ നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഇറാൻ. ഹോർമുസ് തുറക്കാമെന്നും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള നിർദേശം ഇറാൻ പാക്കിസ്ഥാൻ വഴി യുഎസിനെ അറിയിച്ചിട്ടുണ്ട്.
നിലവിൽ നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. തർക്ക വിഷയമായ ആണവ കരാർ ചർച്ചകൾ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവയ്ക്കാമെന്നുമാണ് ഇറാൻ പറഞ്ഞിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇറാൻ്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിർദേശം വന്നിരിക്കുന്നത്. എന്നാൽ ഇറാൻ നിർദേശത്തോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പക്ഷേ ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് യുഎസ് ഉള്ളത്. ഇറാൻ നൽകിയ ഓഫറുകളിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫിൻ്റെയും ജാറെഡ് കുഷ്‌നറുടെയും പാക്കിസ്ഥാൻ സന്ദർശനം യുഎസ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങളുമായി ഇറാൻ രംഗത്തെത്തിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇറാൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനുമായും ഒമാനും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിലാണ് നടത്തുന്നത്. തിങ്കളാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി അദ്ദേഹം മോസ്കോയിൽ കൂടിക്കാഴ്ച നടത്തും. യുഎസുമായുള്ള ചർച്ചകളിൽ റഷ്യയുടെ പിന്തുണ തേടുക എന്ന ലക്ഷ്യം.
