തൃശൂർ പൂരം നാളെ, ഇന്ന് പൂര വിളംബരം; തിടമ്പേറ്റുക എറണാകുളം ശിവകുമാർ

0
21

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂര വിളംബരം ഇന്ന് നടക്കും. നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരം ആകുന്നത്. കൊമ്പൻ എറണാകുളം ശിവകുമാറാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്.

നാളെ ഘടക പൂരങ്ങളുടെ വരവിനായാണ് തെക്കേഗോപുര നട തുറന്നിടുന്നത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം സാമ്പിൾ വെടിക്കെട്ട് ഒരു കതിന വച്ച് പ്രതീകാത്മകമായി മാത്രമാണ് നടത്തിയത്.

തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളമ്പരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും. കഴിഞ്ഞ ദിവസം പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ആരംഭിച്ചിരുന്നു. ഇന്നാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കുക. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിലെത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.

തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പൂരത്തിൽ പങ്കെടുക്കുന്നതിന് പുറപ്പെടും. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം. ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും. രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കുടമാറ്റം ചെറിയ രീതിയിൽ നടത്താനാണ് തീരുമാനമായത്. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. കുടകളുടെ എണ്ണവും കുറയ്ക്കും. കുടമാറ്റം 15 മിനുട്ടായും കുറയ്ക്കും. തൃശൂര്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ ആചാരപരമായി പൂരം ആഘോഷിക്കാൻ തീരുമാനമായത്. മന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.