വാഷിങ്ടൺ: ഇറാൻ യുദ്ധം എങ്ങുമെത്താതെ നിൽക്കെ അമേരിക്കയുടെ നാവികസേനാ മേധാവി ജോൺ ഫീലൻ രാജിവെച്ചു. അപ്രതീക്ഷിതമായാണ് രാജി. വൈറ്റ് ഹൗസിൽ ട്രംപ് ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇനന്നലെയാണ് ജോൺ ഫീലൻ സ്ഥാനമൊഴിയുന്നതായി പെന്റഗൺ പ്രഖ്യാപിച്ചത്. രാജിക്ക് വ്യക്തമായ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ജോൺ ഫീലന് പകരം അണ്ടർ സെക്രട്ടറി ഹങ് കാവോ യു.എസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു. ഇറാനെതിരെ യുഎസ് സാമ്പത്തിക ഉപരോധം ശക്തമാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ മാറ്റം. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഎസ്.
ഈ ഘട്ടത്തിൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രതിരോധ വകുപ്പിൽ നടന്ന പ്രധാന മാറ്റമാണ് ഈ രാജിപ്രഖ്യാപനം. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് യുഎസ് നേവി സെക്രട്ടറിയുടെയും പടിയിറക്കം. ഹോർമുസ് കടലിടുക്കിലെ സംഘർഷം അവസാനിപ്പിക്കാൻ ഏപ്രിൽ എട്ടിന് വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും, ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങളാണ് സ്ഥിതി പിന്നെയും വഷളാക്കിയത്. ഇതേത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇപ്പോൾ കപ്പലുകൾ പിടിച്ചെടുത്താണ് ഈ പോര് മുറുകുന്നത്. ഇതിനിടെയാണ് യുഎസ് നാവികസേനയുടെ തലപ്പത്ത് രാജി.
